2009, ജൂലൈ 26, ഞായറാഴ്‌ച

എസ്‌ ഐ ഒ യുടെ കപടസമരം

വിദ്യാഭ്യാസരംഗത്തെ മലബാർ അവഗണനക്കെതിരെ എസ്‌ ഐ ഒ ക്കാർ സംസ്ഥാന ജാഥ നടത്തുകയാണല്ലോ.മലബാർ അവഗണനയും അലീഗഡ്‌ കാമ്പസ്സും ഒക്കെയാണ്‌ എസ്‌ ഐ ഒ,സോളിഡാരിറ്റി, ജമാ-അത്താദികൾക്ക്‌ ഇപ്പോൾ വിദ്യാഭ്യാസ രംഗത്തെ വലിയ പ്രശ്നം.
സ്വാശ്രയകരാറിനെക്കുറിച്ച്‌ എന്താണവർക്ക്‌ പറയാനുള്ളത്‌? അതിനെതിരെ സമരവും പ്രചരണവും ഒന്നും ഇല്ലേ? ഇടതു സർക്കാർ കൊണ്ടുവന്ന സ്വാശ്രയ നിയമം പരാജയപ്പെട്ടപ്പോൾ വിദ്യാഭ്യാസ മന്ത്രി വഞ്ചന കാട്ടി എന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നു ആവോ.
സ്വാശ്രയത്തിനും സ്വകാര്യവിദ്യാഭ്യാസത്തിനുമെല്ലാം എതിരെ പറയാൻ തങ്ങൾക്ക്‌ ധാർമ്മികാവകാശമില്ല എന്നത്‌ അവർക്കറിയാം. സ്വാശ്രയത്തിൻ എതിരെ പറഞ്ഞാലും അനുകൂലിച്ചു പറഞ്ഞാലും എസ്‌ ഐ ഒ വിൽ അണിചേർന്ന വിദ്യാർത്ഥികൾ ചോദ്യം ഉന്നയിക്കാൻ സാധ്യതയുണ്ട്‌. അതിനൊക്കെ മറുപടി പറയാൻ തുനിഞ്ഞാൽ കുഴയുകയേ ഉള്ളൂ.

അതിൽ നിന്ന് രക്ഷപ്പെടാൻ നേതൃത്വം കണ്ടെത്തിയ ഉപായമാണ്‌ മലബാർ അവഗണനക്കെതിരെ വിദ്യാർത്ഥി അണികളെക്കൊണ്ടുള്ള ഈ സമരം ചെയ്യിക്കൽ.കുട്ടിക്കുരങ്ങന്മാരെക്കൊണ്ട്‌ ചുടുചോര മാന്തിക്കുന്ന പണി ജമാ-അത്തുകാരും തുടങ്ങിയതിന്റെ സൂചനയായി വേണം ഇതിനെ കണക്കാക്കാൻ.മലബാർ അവഗണനക്കെതിരെ എന്ന പേരിൽ സമരം ചെയ്യിച്ച്‌ പോലീസുകാരുടെ അടി മേടിക്കാൻ പിള്ളാരെ വിടേണ്ട വല്ല കാര്യവുമുണ്ടോ.

നാട്ടിൽ പലയിടത്തും സ്വകാര്യ സ്കൂളുകൾ നടത്തി പൊതു വിദ്യാഭ്യാസത്തിനു കോടാലി വെക്കുന്നവരിൽ ജമാ-അത്തുകാരും ഉണ്ടല്ലോ.അവർ പാവം വിദ്യാർത്ഥി അണികളെ പോലീസിന്റെ ലാത്തിയടി കൊള്ളാൻ പറഞ്ഞുവിടുന്നത്‌ തികഞ്ഞ വഞ്ചനയല്ലേ? അതിനാൽ വിദ്യാർത്ഥികളുടെ ശ്രദ്ധയേ മറ്റു വിഷയങ്ങളിലേക്ക്‌ തിരിച്ചു വിട്ട്‌ അതിന്റെ പേരിൽ സമരാവേശം ഉണ്ടാക്കാനാണു എസ്‌ ഐ ഒ നേതൃത്വം ഇപ്പോഴത്തെ സമരങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്‌.

അംഗീകാരമില്ലാത്ത അൺ എയ്ഡഡ്‌ വിദ്യാലയങ്ങളെ നടത്താൻ അനുവദിക്കണോ വേണ്ടേ? എന്താണ്‌ എസ്‌ ഐ ഒ യുടെ ഈ കാര്യത്തിലുള്ള അഭിപ്രായം? ഇവക്ക്‌ ഭാവിയിൽ അംഗീകാരം കൊടുക്കണോ വേണ്ടേ? അവയെ ക്രമേണ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?

ജമാ-അത്തുകാർ നടത്തുന്നതും അല്ലാത്തതുമായ അംഗീകൃത, അനംഗീകൃത സ്കൂളുകളിൽ പഠിക്കുന്നവരും പഠിച്ചവരും ആയവർ എസ്‌ ഐ ഒ വിൽ നല്ലൊരു ശതമാനം ഉണ്ടാവുമല്ലോ.അവരൊക്കെ നിയന്ത്രിക്കുന്ന എസ്‌ ഐ ഒവിൽ നിന്ന് വിപ്ലവകരമായ നിലപാട്‌ പ്രതീക്ഷിക്കാമോ?

സർക്കാർ സ്കൂളിനു കെട്ടിടം പണിതു കൊടുക്കുക പോലുള്ള ദാനപ്രവൃത്തികൾ നടത്തി തങ്ങളുടെ കുറ്റബോധം തീർക്കാൻ ശ്രമിക്കുന്നത്‌ നന്ന്. ഇത്തരം ദാനപ്രവൃത്തികൾ നടത്താൻ ആസ്തിയുള്ള ഏക 'നവസാമൂഹിക' പ്രസ്ഥാനം കേരളത്തിൽ ജമാ-അത്ത്‌ മാത്രമായിരിക്കും.

കള്ളക്കടത്തുകാരും ആൾ ദൈവങ്ങളും ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്നും ഇതിനു വല്ല വ്യത്യാസവുമുണ്ടോ?
ഒരു ഭാഗത്ത്‌ പൊതു വിദ്യാഭ്യാസത്തിനു പാര പണിത്‌ കൊണ്ട്‌, വിദ്യാഭ്യാസക്കച്ചവടം നടത്തി തങ്ങളുടെ സ്ഥാപനങ്ങളുടെ ആസ്തി വർദ്ധിപ്പിക്കുക.മറുഭാഗത്ത്‌ പൊതു വിദ്യാഭ്യാസത്തിനായി ദാനങ്ങൾ നടത്തുക. അങ്ങനെ ഇവരുടെയൊക്കെ 'ചക്കാത്ത്‌' കൊണ്ട്‌ നിലനിർത്തേണ്ട ഒന്നായി പൊതുവിദ്യാഭ്യാസത്തെ മാറ്റുക.

ഇവരുടെ 'ചക്കാത്ത്‌' കേരളത്തിലെ നവസാമൂഹിക പ്രസ്ഥാനങ്ങളുടെ ഇടങ്ങളെയും അവ സാധ്യമാക്കുന്ന ബഹുസ്വരതയേയും ക്രമേണ വിഴുങ്ങുമെന്ന് തീർച്ചാണ്‌. മുസ്ലിം സമുദായത്തിനകത്ത്‌ ബഹുസ്വരത എന്നതിന്‌ പര്യായമാകാനാണ്‌ ഇവർ ശ്രമിക്കുന്നത്‌.ഇവരുടെ ബഹുസ്വരത പുരോഗമനത്തിന്റെയും നവജനാധിപത്യത്തിന്റെയും നാമ്പുകളെ ശ്വാസം മുട്ടിച്ച്‌ കൊല്ലൽ മാത്രമാണ്‌.
വാക്കുകളെ ഹൈജാക്ക്‌ ചെയ്ത്‌ യുവാക്കളെയും വിദ്യാർത്ഥികളെയും ആകർഷിക്കുന്ന തന്ത്രം നവജനാധിപത്യവാദികൾ തിരിച്ചറിയണം.ജമാ-അത്തിന്റെ ഭരണഘടനയും പോളിസി- പ്രോഗ്രാമും ഒന്നു വായിക്കുക. അതിൽ എവിടെ ജനാധിപത്യം?എവിടെ ബഹുസ്വരത?

2009, ജൂലൈ 21, ചൊവ്വാഴ്ച

ജമാ-അത്തെ ഇസ്ലാമിയുടെ വൈരുദ്ധ്യാത്മക ഇസ്ലാമിക വാദം

ജമാ-അത്തെ ഇസ്ലാമിയുടെ ഭരണ ഘടനയുടെ വിശകലനത്തിൽ നിന്നും ആ സംഘടനയുടെ പ്രത്യയ ശാസ്ത്രവും അടിത്തറയും എത്രമാത്രം ദുർബലമാണെന്ന്‌ നാം കണ്ടു കഴിഞ്ഞു. നവസാമൂഹിക പ്രസ്ഥനത്തിന്റെയും പുരോഗമന,ജനാധിപത്യ,മതേതരത്വത്തിന്റെയും മുഖം മൂടികൾ ധരിച്ചു കൊണ്ട്‌ പുത്തൻ വേഷങ്ങളിൽ അവതരിച്ചാലും തങ്ങളുടെ ആശയവൈരുദ്ധ്യങ്ങൾ ഏറെക്കാലം അവർക്കു മറച്ചു വെക്കാനാവില്ല.

കമ്മ്യൂണിസ്റ്റുകാർ ഒരു കാലത്ത്‌ ട്രാക്ടറിനും കമ്പ്യൂട്ടറിനും എ ഡി പി വായ്പക്കും ഒക്കെ എതിരായിരുന്നു.ഇപ്പോൾ അവർ സ്വാശ്രയകോളേജിന്റെയും അമ്യൂസ്മെന്റ്പാർക്കിന്റെയും ഒക്കെ സഹായികളും നടത്തിപ്പുകാരും ആയി മാറി.അവരുടെ കമ്യൂണിസം പോലെ അടിസ്ഥാനരഹിതവും അസംബന്ധവുമായ ഒന്നായി മാറുകയാണ്‌ ജമാ-അത്തിന്റെ ഇസ്ലാമിസവും.

ജമാത്തെ ഇസ്ലാമിയുടെ തിരഞ്ഞെടുപ്പ്‌ നയം മാറ്റങ്ങൾ,മാറുന്ന ന്യായീകരണങ്ങൾ

ജമാ-അത്തിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിൽ തിരഞ്ഞെടുപ്പ്‌ നയം [നിലപാടുകൾ]എന്ന തലക്കെട്ടിൽ കൊടുത്ത കാര്യങ്ങളിലൂടെ അവരൂടെ നയം മാറ്റത്തിന്റെ ന്യായീകരണങ്ങൾ എടുത്തുകാണിക്കുക മാത്രമാണിവിടെ.

1- നിഷിദ്ധവും അനിസ്ലാമികവുമായ വ്യവസ്ഥിതിയെ താങ്ങി നിർത്താനോ അത്തരമൊരു വ്യവസ്ഥിതിക്കുവേണ്ടി നിലകൊള്ളുന്ന പാർട്ടികളെ അധികാരത്തിലേറ്റാനോ മുസ്ലിംകൾക്ക്‌ പാടില്ല.(1952-ലെ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജമാ-അത്ത്‌ അമീർ അബുല്ലൈസ്‌ നദ്‌വി)
2-ദൈവത്തിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തിനനുസൃതമായി ഉപാധികളോടെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാം.
-1961
3-തിരഞ്ഞെടുപ്പിൽ പങ്കെടുത്താൽ ഭരണഘടനയിൽ മാറ്റം വരുത്താൻ തക്കവണ്ണം പൊതുജനാഭിപ്രായം അനുകൂലമാകുമ്പോൽ പങ്കെടുക്കാം. അതായിട്ടില്ലാത്തതിനാൽ ഇപ്പോൾ പാടില്ല.

4-ഇസ്ലാമിന്റെയും മുസ്ലിംകളുടെയും താൽപര്യങ്ങൾക്കു വേണ്ടി മാത്രം തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന്റെ ചില രൂപങ്ങൾ അനുവദനീയമാവാം.
5-മുൻ തീരുമാനങ്ങളുടെ വെളിച്ചത്തിൽ 1967-ലെ തിരഞ്ഞെടുപ്പിലും പങ്കെടുക്കേണ്ടതില്ല. 1966-ലെ ശൂറ

6-ഇസ്ലാമിന്റെ ബദ്ധ വൈരികൾ,സമഗ്രാധിപത്യം,ഏകാധിപത്യം ഇവ അധികാരമേൽക്കുമെന്ന അശങ്കയുണ്ടെങ്കിൽ വോട്ടിനുള്ള വിലക്ക്‌ എടുത്തുകളയാം-1974
7-ഇസ്ലാമിന്റേയും മുസ്ലിം കളുടെയും താൽപര്യങ്ങളെ സേവിക്കുന്ന വ്യക്തികൾ അസംബ്ലിയിലും പാർലമെന്റിലും എത്തപ്പെടാതിരിക്കുന്നുണ്ടെങ്കിൽ അതിനായും വോട്ട്‌ വിലക്ക്‌ എടുത്തു കളയാം.
8-ജമാ-അത്തിന്റെ ലക്ഷ്യം മുമ്പിൽ വെച്ചു കൊണ്ട്‌ അതിന്റെ നയപരിപാടികൾ പ്രാവർത്തികമാക്കുന്നതിനു വേണ്ടി ഗ്രാമ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാം.
9-ഇസ്ലാമിന്റെയും ഇസ്ലാമികപ്രസ്ഥാനത്തിന്റെയും അനിവാര്യ താൽപര്യങ്ങൾക്കുവേണ്ടി,ജമാ-അത്തിന്റെ തീരുമാനങ്ങൾക്കനുസൃതമായി രാഷ്ട്രീയസ്ഥാപനങ്ങളെ പ്രയോജനപ്പെടുത്താം.
10-പോളിസിയിൽ പറയുന്ന 'സമാധാനപരവും നിയമാനുസൃതവും'എന്നതിന്റെ വിവക്ഷയിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയവും ഉൾപ്പെടുന്നു.-1981-86
/{നിയമാനുസൃതം എന്നവാക്ക്‌ ജമാ-അത്ത്‌ ഭരണ ഘടനയിൽ ഉണ്ടോ?ഇനി ഉണ്ടെങ്കിൽ തന്നെ പ്രവർത്തന മാർഗ്ഗത്തിലെ സമാധാനപരവും നിയമാനുസൃതവും എന്നതിൽ തിരഞ്ഞെടുപ്പ്‌ എങ്ങനെ ഉൾപ്പെടും? ഭരണ ഘടനയിൽ അംഗത്തിന്റെ ഉത്തര വാദിത്വങ്ങളിലും ഉദ്ദിഷ്ട മാനദണ്ഡങ്ങളിലും വ്യക്തമായി പറഞ്ഞ കാര്യങ്ങൾ തിരഞ്ഞെടുപ്പിന്‌ എതിരല്ലേ?}/

11-ഇലക്ഷനിൽ നിന്നുള്ള ജമാ-അത്തിന്റെ വിട്ടുനിൽപ്‌ നിലവിള്ള രാഷ്ട്രീയ സംവിധാനത്തോടുള്ള അനിഷ്ടം കൊണ്ടല്ല.ഇലക്ഷനിൽ പങ്കെടുക്കാനുള്ള അനുയോജ്യമായ പരിസ്ഥിതിയല്ല ഇപ്പോൾ ഉള്ളത്‌ എന്നത്‌ കൊണ്ടാണ്‌.1983-ൽ അമീർ.
12-വോട്ടിംഗ്‌ നിരോധനം എടുത്ത്‌ കളയുന്നു.നല്ല വ്യക്തികൾക്ക്‌ വോട്ട്‌ ചെയ്യാം.സമഗ്രാധിപത്യ പാർട്ടികൾക്ക്‌ പാടില്ല.ജനാധിപത്യത്തിന്റെ പുനസ്ഥാപനം ആവശ്യമാണ്‌-1985

13-ഫാഷിസത്തിനെതിരെ മതേതരത്വത്തിന്‌ വോട്ട്‌.മൂല്യാധിഷ്ഠിത രാഷ്ട്രീയം.1995,99,2004

2004 വരെ ആഗോളീകരണമോ സാമ്രാജ്യത്തമോ ജമാ-അത്തിന്റെ തിരഞ്ഞെടുപ്പു നയത്തിൽ വിഷ്യമായില്ല.1991 മുതൽ തന്നെ ഇടതുപാർട്ടികൾ, എസ്‌ യു സി ഐ, നക്സലൈറ്റുകൾ എന്നിവർ അവയെ മുഖ്യ പ്രശ്നമായി കണ്ടിരുന്നു.


തെരഞ്ഞെടുപ്പുനയം-പ്രസക്തഭാഗങ്ങൾ

"1952-ലെ ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ പൊതുവെ ഗുരുതരമായ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടു. മലബാറില്‍മാത്രം മുസ്ലിംലീഗ്
പുനര്‍ജീവിപ്പിക്കപ്പെടുകയുണ്ടായി. വിഭജനത്തിന്റെയും ആത്യന്തിക സാമുദായികതയുടെയും തിക്തസ്മരണകള്‍ പച്ചയായി നിലനിന്നിരുന്നതിനാല്‍ മലബാറില്‍പോലും നല്ലൊരു വിഭാഗം മുസ്ലിംകള്‍ ആശയക്കുഴപ്പത്തിലായിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലാവട്ടെ, അവരെ ഇതികര്‍ത്തവ്യതാ മൂഢത വ്യാപകമായിത്തന്നെ പിടികൂടി. ഒരുവശത്ത് മുസ്ലിംകളെ തികച്ചും നിരാശപ്പെടുത്തിയ നാഷനല്‍ കോണ്‍ഗ്രസ്. മറുവശത്ത്, ആത്യന്തിക വര്‍ഗീയതയുടെ വക്താക്കള്‍. രണ്ടിനും മധ്യേ, നാസ്തികരും മതനിഷേധികളുമായ കമ്യൂണിസ്റുകളും അവരില്‍നിന്ന് വളരെയൊന്നും ഭിന്നരല്ലാതിരുന്ന സോഷ്യലിസ്റുകളും. ഇവര്‍ക്കെല്ലാം വേണ്ടി മുസ്ലിംകളെ അണിനിരത്താന്‍ രംഗത്തിറങ്ങിയവര്‍ സമുദായത്തിലുണ്ടായിരുന്നുവെങ്കിലും മുസ്ലിംജനസാമാന്യത്തില്‍ വിശ്വാസവും പ്രതീക്ഷയും വളര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. എത്രത്തോളമെന്നാല്‍, അന്നോളം കോണ്‍ഗ്രസ്സിനോട് ഒട്ടിനിന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിലെ ചില പ്രമുഖ പണ്ഡിതന്മാര്‍ പോലും ഇലക്ഷന്‍ ബഹിഷ്കരിക്കാനാണ് മുസ്ലിംകളെ ആഹ്വാനം ചെയ്തത്.
ഈ പശ്ചാത്തലത്തിലായിരുന്നു 'തെരഞ്ഞെടുപ്പ് പ്രശ്നവും ഇന്ത്യന്‍ മുസ്ലിംകളും' എന്ന പ്രൌഢമായ ലേഖന പരമ്പര ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ മൌലാനാ അബുല്ലൈസ് നദ്വി തയ്യാറാക്കി പ്രസിദ്ധീകരിച്ചത് ('മുസ്ലിംകളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും' എന്ന പേരില്‍ 'പ്രബോധനം' പ്രതിപക്ഷപത്രം വാള്യം 3, ലക്കം 10 മുതല്‍ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്) ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞതോടൊപ്പം, പാശ്ചാത്യന്‍ ജനാധിപത്യത്തിന്റെയും ഇലക്ഷന്‍ സമ്പ്രദായത്തിന്റെയും ദൂഷ്യങ്ങള്‍ ഇസ്ലാമിക വീക്ഷണത്തിലൂടെ അമീര്‍ പ്രസ്തുത ലേഖനത്തില്‍ അനാവരണം ചെയ്യുകയുണ്ടായി.
അതുപോലെ നിഷിദ്ധവും അനിസ്ലാമികവുമായ വ്യവസ്ഥിതിയെ താങ്ങിനിര്‍ത്താനോ അത്തരമൊരു വ്യവസ്ഥിതിക്കുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികളെ അധികാരത്തിലേറ്റാനോ മുസ്ലിംകള്‍ക്ക് പാടില്ലെന്ന ജമാഅത്തിന്റെ വീക്ഷണഗതിയും അദ്ദേഹം വ്യക്തമാക്കി.
…… ഒരു അനിസ്ലാമിക വ്യവസ്ഥിതിയുടെ കീഴില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നത് ഇസ്ലാമിക പ്രസ്ഥാനത്തിന് ആശാസ്യമാണോ? ഇന്ത്യയിലെ മതേതര ജനാധിപത്യ വ്യവസ്ഥിതി, ബ്രിട്ടീഷിന്ത്യന്‍ ഭരണക്രമത്തെപ്പോലെത്തന്നെ തീര്‍ത്തും നിഷിദ്ധവും അനിസ്ലാമികവുമാണെന്ന് വിധിയെഴുതാമോ? തെരഞ്ഞെടുപ്പ് അനിസ്ലാമിക വ്യവസ്ഥയുടെ ഭാഗം തന്നെയാണെങ്കിലും, വ്യവസ്ഥിതിയുടെ മാറ്റത്തിനുവേണ്ടി അതിനെ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിക്കൂടാ? സമ്മതിദാനാവകാശംപോലും വിനിയോഗിക്കാതെയുള്ള നിഷ്ക്രിയത്വം രാജ്യത്ത് ഇസ്ലാമിനും മുസ്ലിംകള്‍ക്കും ദ്രോഹകരമായ ശക്തികള്‍ അധികാരത്തില്‍ വരാന്‍ ഇടവരുത്തുകയില്ലേ? ഇത്തരം, പ്രസക്തങ്ങളായ നിരവധി ചോദ്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി..
…..ഇലക്ഷന്‍ പ്രശ്നത്തെക്കുറിച്ച് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഉന്നതാധികാര സമിതിയായ മജ്ലിസ് ശൂറാ വിചിന്തനം ആരംഭിച്ചത് 1960 മുതല്‍ക്കായിരുന്നു. 1961 ജൂലായ് 15 മുതല്‍ 18 വരെ സമ്മേളിച്ച കേന്ദ്ര മജ്ലിസ് ശൂറാ, ഇലക്ഷന്‍ പ്രശ്നത്തെക്കുറിച്ച വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം, അതിന്റെ വിവിധ വശങ്ങളെപ്പറ്റി വിചിന്തനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു സബ്കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി
…… അടിസ്ഥാന പ്രമാണങ്ങളില്‍നിന്ന് വ്യതിചലിക്കാതെ, പരിതസ്ഥിതികളെ വിലയിരുത്തി, ആര്‍ജവത്തോടും സത്യസന്ധതയോടുംകൂടി തീരുമാനങ്ങളെടുക്കുക; ഭിന്നസാഹജര്യങ്ങളില്‍ തീരുമാനങ്ങള്‍ തിരുത്തുകയോ പരിഷ്കരിക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ അറച്ചുനില്‍ക്കാതെ സധൈര്യം അതിന് സന്നദ്ധമാവുക- ഇതാണ് ജീവസ്സുറ്റ പ്രസ്ഥാനങ്ങളുടെ, വിശിഷ്യാ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സ്വഭാവം. തീരുമാനങ്ങളിലും നയങ്ങളിലും സമീപനങ്ങളിലുമുള്ള മാറ്റം പ്രതിയോഗികളും ശത്രുക്കളും പ്രചാരണായുധങ്ങളായി കൊണ്ടുനടക്കുമെന്നതും അനുഭവസത്യമാണ്. എന്നാല്‍, മാറ്റങ്ങള്‍ക്കു വിധേയമാവാത്ത ഒരു പ്രസ്ഥാനവും ഭൂമുഖത്തുണ്ടായിട്ടില്ലെന്നതുകൊണ്ട് ഇത്തരം പ്രചാരണങ്ങള്‍ വലുതായ പ്രയോജനമൊന്നും ആര്‍ക്കും ചെയ്യാറില്ല. കേരളത്തിലെ മുസ്ലിം മതസംഘടനകള്‍ തന്നെ, ഒട്ടുവളരെ നയംമാറ്റങ്ങളിലൂടെ കടന്നുവന്നതിന്റെ ഉദാഹരണങ്ങള്‍ സുലഭമാണ്
…….. റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെയും ജമാഅത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ലഭിച്ച അഭിപ്രായങ്ങളുടെയും വെളിച്ചത്തില്‍ സവിസ്തരമായ ചര്‍ച്ചകള്‍ നടത്തിയ ശൂറാ താഴെ പറയുന്ന തീരുമാനങ്ങള്‍ അംഗീകരിച്ചു:
ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടത്തേണ്ടതിനായി തെര
ഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിന് വിരുദ്ധവും
പാടില്ലാത്തതുമാണ്.
എന്നാല്‍, മനുഷ്യന്റെ പരമാധികാരത്തിനു പകരം ദൈവത്തിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തിനനുസൃതമായി ഭരണഘടന മാറ്റാന്‍ താഴെ പറയുന്ന ഉപാധികളോടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്:
1. പൊതുജനാഭിപ്രായം ഏതെങ്കിലും ഒരു വ്യവസ്ഥക്കനുകൂലമാവുക എന്നതുതന്നെ പ്രായോഗിക തലത്തില്‍ അത് സ്ഥാപിതമാവാന്‍ മതിയാവുന്ന സ്ഥിതി രാജ്യത്തുളവാകുക.
2. രണ്ടാതെരഞ്ഞെടുപ്പില്‍ പങ്കെടുത്താല്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം
പൊതുജനാഭിപ്രായം അനുകൂലമായിത്തീരുക.
മത്തെ ഉപാധി പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍, ഇന്നത്തെ സ്ഥിതിയില്‍, പ്രസ്തുത ലക്ഷ്യത്തിനു വേണ്ടി ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കുന്ന പ്രശ്നം ഉത്ഭവിക്കുന്നില്ലഇസ്ലാമിന്റെയും മുസ്ലിംകളുടെയും ക്രിയാത്മകമോ നിഷേധാത്മകമോ ആയ താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രം ഒരാള്‍, ഒരു ദൈവേതര വ്യവസ്ഥിതിയുടെ തെരഞ്ഞെടുപ്പില്‍ പങ്കടുക്കുന്നത് അനുവദനീയമാണോ അല്ലേ എന്ന പ്രശ്നവും ശൂറാ പര്യാലോചിക്കുകയുണ്ടായി. അതിന്റെ ചില രൂപങ്ങള്‍ അനുവദനീയമാവാമെന്ന് ശൂറാ ഭൂരിപക്ഷാഭിപ്രായ പ്രകാരം തീരുമാനിച്ചു.

…….. വീണ്ടും ഇലക്ഷന്‍ പ്രശ്നം മജ്ലിസ് ശൂറാ പരിഗണിക്കുന്നത്, 1967-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, 1966 ജൂലൈ 15 മുതല്‍ 22 വരെ ചേര്‍ന്ന യോഗത്തില്‍വെച്ചാണ്. മുന്‍ തീരുമാനങ്ങളുടെ തന്നെ വെളിച്ചത്തില്‍, ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിന്റെ അന്തിമ തീരുമാനം. എന്നാല്‍, പുതുതായി ചില തീരുമാനങ്ങള്‍ കൂടി ശൂറാ കൈക്കൊള്ളുകയുണ്ടായി:
1. നിലവിലുള്ള ഭരണവ്യവസ്ഥ അനിസ്ലാമികവും സത്യവിരുദ്ധവുമാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും സുപ്രധാന താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇലക്ഷനില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്.
2. മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ ജമാഅത്ത് അംഗീകരിക്കുന്ന ലക്ഷ്യങ്ങള്‍ക്കു വേണ്ടി 1967-ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ താത്വികമായി അതിനെ, അഥവാ അയാളെ പിന്താങ്ങാവുന്നതാണ്.
3. 1967- ലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക
പുറത്തുവന്നാല്‍ മജ്ലിസ് ശൂറാ യോഗം വിളിക്കുന്നതും ഏതെങ്കിലും നിയോജക മണ്ഡലത്തിലെ ജമാഅത്തംഗങ്ങളില്‍നിന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിലുള്ള വിലക്ക് എടുത്തുകളയേണ്ടതുണ്േടാ എന്ന് തീരുമാനിക്കുന്നതുമാണ്.
……. നിരോധം റദ്ദാക്കുന്നതു തെരഞ്ഞെടുപ്പ് ഫലത്തില്‍ സ്വാധീനം ചെലുത്തുമെങ്കില്‍, താഴെ പറയുന്ന പരിതസ്ഥിതികളില്‍ വോട്ടിംഗ് വിലക്ക് എടുത്തുകളയാവുന്നതാണ് എന്നായിരുന്നു തീരുമാനം:
1. ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ ബദ്ധവൈരികളായ ഏതെങ്കിലും പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വന്നേക്കുമെന്നു ശക്തിയായ ആശങ്കയുണ്ടായിരിക്കുക.
2. സമഗ്രാധിപത്യപരമോ ഏകാധിപത്യപരമോ ആയ വ്യവസ്ഥ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന വല്ല പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വന്നേക്കുമെന്ന ശക്തിയായ ആശങ്കയുണ്ടായിരിക്കുക.
3. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രധാന താല്‍പര്യങ്ങളോട് യോജിപ്പും അനുഭാവവും വെച്ചുപുലര്‍ത്തുകയും ഇസ്ലാമിന്റെയും മുസ്ലിംകളുടെയും താല്‍പര്യങ്ങളെ സംരക്ഷിക്കുമെന്ന് വാഗ്ദത്തം നല്‍കുകയും ചെയ്യുന്ന ഏതെങ്കിലും പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വരുമെന്ന ശക്തിയായ പ്രതീക്ഷയുണ്ടായിരിക്കുക.
4. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രധാന താല്‍പര്യങ്ങളെ സേവിക്കുന്ന വ്യക്തികള്‍ സംസ്ഥാന അസംബ്ളികളിലോ പാര്‍ലമെന്റിലോ എത്തിപ്പെടാതിരിക്കുക.
1974 ജൂണില്‍ ബാംഗ്ളൂരില്‍ സമ്മേളിച്ച മജ്ലിസ് ശൂറയാണ് ഇലക്ഷന്‍ പ്രശ്നം സമഗ്രമായി ചര്‍ച്ച ചെയ്ത ശേഷം, സുപ്രധാനമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അതിപ്രകാരം സംഗ്രഹിക്കാം:

ജമാഅത്തെ ഇസ്ലാമിക്ക് യുക്തമായ സന്ദര്‍ഭത്തില്‍ സ്വന്തം തത്ത്വങ്ങള്‍ക്കു വിധേയമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്. എങ്കിലും ജമാഅത്തിന്റെ സന്ദേശം വിവിധ മതക്കാരും ജാതിക്കാരുമായ ഭാരത ജനതയുടെ മധ്യത്തില്‍ ഇതേവരെ ഗണ്യമായ തോതില്‍ പ്രചരിപ്പിക്കുന്നതിനോ പൊതുജനാഭിപ്രായത്തിന്റെ വലിയൊരു ഭാഗത്തെ ജമാഅത്തിന്റെ ആദര്‍ശ ലക്ഷ്യങ്ങള്‍ക്കനുകൂലമാക്കിത്തീര്‍ക്കുന്നതിനോ സാധിച്ചിട്ടില്ലാത്തതിനാല്‍, ഇന്ത്യയിലെ നിയമ നിര്‍മാണ സഭകളിലേക്കുള്ള അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ജമാഅത്തു പങ്കെടുക്കുന്നതല്ല.


…… ജമാഅത്തിന്റെ ലക്ഷ്യം മുമ്പില്‍ വെച്ചുകൊണ്ട്, അതിന്റെ നയപരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി ഗ്രാമ-പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണെന്നും കേന്ദ്ര മജ്ലിസ് ശൂറാ തീരുമാനിച്ചു. ഇവ്വിഷയകമായി, ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ സ്വാധീനം ലഭിക്കുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രായോഗികമായി പങ്കടുക്കാന്‍ സാധ്യത തെളിയുകയും ചെയ്യുന്ന പ്രദേശങ്ങളുടെ സര്‍വെ നടത്താന്‍ രണ്ട് സബ് കമ്മിറ്റികള്‍ നിയോഗിക്കപ്പെടുകയുണ്ടായി. കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ചുരുങ്ങിയത് 100 ഗ്രാമങ്ങളെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ബോധ്യമായാല്‍ മാത്രം ജമാഅത്ത്, ഗ്രാമപഞ്ചായത്ത് ഇലക്ഷനില്‍ പങ്കെടുക്കുന്നതിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും തീരുമാനിക്കപ്പെട്ടു.
…… ബാംഗ്ളൂര്‍ സമ്മേളനത്തില്‍ താഴെ കൊടുത്ത പ്രമേയവും അംഗീകരിക്കപ്പെടുകയുണ്ടായി:
"ഇന്ത്യയില്‍ നിലവിലുള്ള ഭരണക്രമം ജനാധിപത്യത്തിലധിഷ്ഠിതമാണ്. ജനങ്ങള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനവും ശിക്ഷണവും നല്‍കുകയാണെങ്കില്‍ അവരുടെ വിധി ഇസ്ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിനനുകൂലമായി ഉപയോഗപ്പെടുത്താന്‍ തികഞ്ഞ സാധ്യതയുണ്െടന്നതിനാല്‍ നിലവിലുള്ള ഈ ഭരണ സമ്പ്രദായം നമ്മെ സംബന്ധിച്ചേടത്തോളം അഭിലഷണീയമാണ്. എന്നാല്‍ ഇവിടത്തെ ജനപ്രതിനിധികള്‍ ഏതൊരു ഭരണവ്യവസ്ഥയുടെ ആവിഷ്കാരത്തിനാണോ നിശ്ചയം ചെയ്തിരിക്കുന്നത് ആ വ്യവസ്ഥ, ദൈവത്തിന്റെ അധികാര പദവിയുടെ അംഗീകാരത്തിലോ ദൈവത്തിന്റെ പരമാധികാര വിഭാവനയിലോ അധിഷ്ഠിതമല്ല. പ്രത്യുത, ജനങ്ങളുടെ തന്നെ സ്വന്തം ആധിപത്യത്തിലും പരമാധികാര സങ്കല്‍പത്തിലുമധിഷ്ഠിതമാണ്. ഈ സമ്പ്രദായം ദൈവത്തിന്റെ ആധിപത്യത്തിനോ പരമാധികാരി ദൈവമാണെന്ന മൌലിക സങ്കല്‍പത്തിനോ യാതൊരു ഉറപ്പും നല്‍കുന്നില്ല. അതിനാല്‍ ഈ വ്യവസ്ഥ അതിന്റെ അടിസ്ഥാനം പരിഗണിക്കുമ്പോള്‍ അനിസ്ലാമികവും സത്യവിരുദ്ധവുമാണ്. അതിനാല്‍ ഈ വ്യവസ്ഥയിലെ അബദ്ധവും അപകടവും അതിന്റെ ദുരന്തഫലങ്ങളും ജമാഅത്ത് വ്യക്തമാക്കിക്കൊണ്ടിരിക്കും. അതിനെതിരില്‍ ഇസ്ലാമിക വ്യവസ്ഥയുടെ സത്യനിഷ്ഠയും പ്രയോഗ തലത്തിലുള്ള അതിന്റെ അനുഗ്രഹങ്ങളും വിവരിച്ചുകൊടുക്കും. ഈ ദ്വിവിധ ശ്രമങ്ങളിലൂടെ രാജ്യ നിവാസികളെ സത്യമതത്തിലേക്കു പ്രബോധനം ചെയ്യുന്നതായിരിക്കും. നിലവിലുള്ള ഭരണവ്യവസ്ഥയെക്കുറിച്ചു മുമ്പ് അംഗീകരിച്ച ഈ തീരുമാനം ഇപ്പോഴും നിലവിലുണ്ട്.
"ഇതോടൊപ്പം തന്നെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനും മൊത്തത്തിലുള്ള താല്‍പര്യങ്ങള്‍ക്കും വേണ്ടി നിലവിലുള്ള ഭരണകൂടത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ-സാമൂഹികക്ഷേമ സ്ഥാപനങ്ങളില്‍നിന്ന് ശറഇന്റെ പരിധിക്കകത്തു നിന്നുകൊണ്ട് പ്രയോജനങ്ങള്‍ സ്വീകരിക്കുകയും അവയെ കൂടുതല്‍ പ്രയോജനകരമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നതാണ്. കൂടാതെ, ഇസ്ലാമിന്റെയും ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും അനിവാര്യ താല്‍പര്യങ്ങള്‍ക്കു വേണ്ടി, ജമാഅത്തിന്റെ തീരുമാനങ്ങള്‍ക്കനുസൃതമായി, രാഷ്ട്രീയസ്ഥാപനങ്ങളെയും പ്രയോജനപ്പെടുത്താവുന്നതാണ്. ഉപര്യുക്തമായ എല്ലാ രൂപത്തിലും, ഈ പ്രയോജനപ്പെടുത്തല്‍ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന കാര്യം പ്രത്യേകം ദീക്ഷിക്കുന്നതായിരിക്കും."
……. രാജ്യത്തിലെ വ്യവസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍, അത് അനിസ്ലാമികവും സത്യവിരുദ്ധവുമാണെന്നും അത് മാറ്റുകയും തദ്സ്ഥാനത്ത് സത്യവ്യവസ്ഥ
സ്ഥാപിക്കുകയുമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും പൊതുവെ അംഗീകരിക്കുകയുണ്ടായി.
….. "വിശ്വസ്തതക്കും സത്യസന്ധതക്കും നിരക്കാത്തതോ, വര്‍ഗീയവൈരവും വര്‍ഗീയസംഘട്ടനവും നാട്ടില്‍ കലാപവും സൃഷ്ടിക്കുന്നതോ ആയ എല്ലാ കാര്യങ്ങളില്‍നിന്നും ജമാഅത്ത് വിട്ടുനില്‍ക്കുന്നതാണ്. 'സമാധാനപരവും നിയമാനുസൃതവും' എന്നതിന്റെ വിവക്ഷയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നതും ഉള്‍പ്പെടുന്നു. ആകയാല്‍ ജമാഅത്ത് സ്വന്തം തത്വങ്ങള്‍ക്കു വിധേയമായി യുക്തമായ സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടക്കുന്നതാണ്."
……. 1983 ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ മൌലാനാ അബുല്ലൈസുമായി 'ഖൌമി ആവാസ്' പത്രത്തിന്റെ പ്രതിനിധി നടത്തിയ ഇന്റര്‍വ്യൂയില്‍ ഇപ്രകാരം ചോദിക്കുകയുണ്ടായി: "നിലവിലുള്ള ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണോ, ജമാഅത്ത് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാത്തത്?"
അമീര്‍ മറുപടി നല്‍കി: "ജമാഅത്ത് തെരഞ്ഞെടുപ്പുകളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം ചോദ്യത്തില്‍ സൂചിപ്പിച്ചതല്ല. പാശ്ചാത്യന്‍ ജനാധിപത്യവും ഇസ്ലാമിക ജനാധിപത്യവും തമ്മില്‍ അന്തരമുണ്ട്.
പാശ്ചാത്യ ജനായത്തത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയസംവിധാനം അതിന്റെ എല്ലാ വശങ്ങളോടുംകൂടി സ്വീകാര്യമാണെന്നു ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ ഏകാധിത്യപരവും സമഗ്രാധിപത്യപരവുമായ സംവിധാനങ്ങളെ അപേക്ഷിച്ച് ഈ സംവിധാനം എത്രയോ മെച്ചപ്പെട്ടതും മുന്‍ഗണനാര്‍ഹവുമാകുന്നു. അതിനാല്‍ ഇലക്ഷനില്‍നിന്നുള്ള ജമാഅത്തിന്റെ വിട്ടുനില്‍പിനെ നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടുള്ള അനിഷ്ടവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. ഇലക്ഷനില്‍ പങ്കെടുക്കാന്‍ അനുയോജ്യമായ പരിസ്ഥിതിയല്ല ഇപ്പോള്‍ ഉള്ളത് എന്നതാണ് അതിന്റെ യഥാര്‍ഥ കാരണം. അനുയോജ്യമായ സന്ദര്‍ഭത്തില്‍ ജമാഅത്തിനു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണെന്ന് ഞങ്ങളുടെ പോളിസി പ്രോഗ്രാമില്‍ എഴുതിയത് നിങ്ങള്‍ക്കു കാണാന്‍ കാഴിയും."
…… നല്ലവരും വിശ്വസ്തരും സേവനതല്‍പരരും ഉത്തരവാദിത്വബോധമുള്ളവരും കാര്യനിര്‍വഹണശേഷിയുള്ളവരുമായ ആളുകള്‍ തെരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി ജമാഅത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ക്രിയാത്മക പങ്കാളിത്തം വഹിക്കും. അതിനായി ജമാഅത്ത് വ്യക്തിസംഭാഷണം, സ്കോഡുകള്‍, പൊതുപ്രഭാഷണങ്ങള്‍, കവലയോഗങ്ങള്‍, ലഘുലേഖാ വിതരണം തുടങ്ങി മുഴുവന്‍ മാര്‍ഗങ്ങളും അവലംബിക്കും"

ജമാ-അത്തെ ഇസ്ലാമിയുടെ ആശയ വൈരുദ്ധ്യങ്ങൾ,പ്രയോഗവൈരുദ്ധ്യങ്ങൾ

ജമാ-അത്തിന്റെ ഔദ്യോഗിക മലയാളം വെബ്സൈറ്റിൽ കൊടുത്ത 'ആദർശ്ശം,ലക്ഷ്യം,സമ്മേളനങ്ങൾ,ചരിത്രം,പോളിസി&പ്രോഗ്രാം എന്നിവ വായിക്കുമ്പോൾ അതിലും അവരുടെ ആശയ-പ്രായോഗിക വൈരുധ്യങ്ങൾ കാണാൻ കഴിയും.

വൈരുദ്ധ്യങ്ങൾ ഒറ്റനോട്ടത്തിൽ

1-കോടതികൾ,നിയമ നടത്തിപ്പിൽ സഹായിക്കുന്ന ജോലികൾ,ഗവണ്മെന്റിന്റെ ഉപകരണമായി പ്രവർത്തിക്കൽ ഒക്കെ ജമാ-അത്ത്‌ ഭരണഘടനയിൽ നിഷിദ്ധം. എന്നാൽ പോളിസി- പ്രോഗ്രാമിൽ നിയമ സഹായം , നിയമ സംരക്ഷണം,നിയമ വാഴ്ച ഇവ ജമാ-അത്തുകാർ ചെയ്യേണ്ട പുണ്യ സേവന പ്രവർത്തനങ്ങൾ.
2-പതാക,മുദ്രാവാക്യം,പ്രകടനം എനീ രാഷ്ട്രീയ ശൈലികൾ ഇല്ലാത്തപ്രവർത്തന ശൈലിയിൽ അഭിമാനിച്ചിരുന്ന ജമാ-അത്തിന്റെ വിദ്യാർത്ഥി- യുവജന സംഘടനകൾക്ക്‌ അതേ ശൈലി ഇപ്പോൽ മാതൃകാശൈലിയായിരിക്കുന്നു.പണിമുടക്കുകൾക്കും ബന്ദിനും പിക്കറ്റിങ്ങിനും എതിരായിരുന്നവർ ഇപ്പോൾ ആ രാഷ്ട്രീയ ശൈലികളുടെ പ്രയോക്താക്കളായിരിക്കുന്നു.
3-സുപ്രധാനസർക്കാർ ജോലികൾ മുസ്ലിമിന്‌ നിഷിദ്ധമാണെന്ന്‌ ജമാ-അത്ത്‌ ഭരണഘടന. മുസ്ലിം പിന്നോക്കാവസ്ഥ ദൂരീകരിക്കാൻ ആദ്യം ഈ നിഷിദ്ധം എടുത്തു കളയേണ്ടേ? ഇല്ലെങ്കിൽ പിന്നെ സർക്കാരിനോട്‌ ആവശ്യപ്പെടുന്നതിൽ എന്തർത്ഥം? അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നോക്കാവസ്ഥക്ക്‌ ജമാ-അത്തിനും പങ്കുണ്ടാവില്ലേ?
4-ഭണഘടനയിൽ നിയമ നിർമ്മാണ സഭകൾ നിഷിദ്ധം.എന്നാൽ പോളിസി-പ്രോഗ്രാമിൽ നിയമനിർമ്മാണ സഭകൾക്ക്‌ അതിപ്രാധാന്യം.

5-ഒരുഭാഗത്ത്‌ പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന ആഗോളീകരണ നയങ്ങളെ ചെറുക്കണമെന്ന്‌ പറയുന്നു. അതേ പോളിസി പ്രോഗ്രാമിൽ തന്നെ പൊതു വിദ്യാഭ്യാസത്തിന്‌ ഭീഷണിയാകുന്ന പുതിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണമെന്നും അവ കാര്യക്ഷമമാക്കണമെന്നും പറയുന്നു.
6-അതുപോലെ ആരോഗ്യരംഗത്തെ സ്വകാര്യവത്കരണത്തിനെതിരെയും ധർമ്മാശുപത്രികളുടെ പ്രാധാന്യത്തെ കിറിച്ചും പറയുന്നു. അതേ സമയം സ്വന്തമായുള്ള സ്വാകാര്യ ആശുപത്രികളുടെ സേവനത്തെയും പ്രാധാന്യത്തെയും എടുത്തുപ്രയുന്നു.

ഇങ്ങനെ തുടങ്ങി പലതും കണ്ടെത്താൻ കഴിയും. അവയിലൂടെ ഒന്നു കണ്ണോടിച്ചു നോക്കൂ.
ഇതാ അവയിലെ പ്രസക്ത ഭാഗങ്ങൾ.

-മനുഷ്യന്റെ മേല്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം അവന്റെ സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിന് മാത്രമേയുള്ളൂ. "അറിയുക! അവന്റേതുമാത്രമാകുന്നു സൃഷ്ടി. അവന്റേതു മാത്രമാകുന്നു ശാസനയും." (അല്‍ അഅ്റാഫ്: 54)
"ശാസനാധികാരം അല്ലാഹുവിനല്ലാതെ ആര്‍ക്കുമില്ല. അവന്നല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ അടിമപ്പെടരുതെന്ന് അവന്‍ ആജ്ഞാപിച്ചിരിക്കുന്നൂ." (യൂസുഫ്: 40)
"അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് നീ അവരുടെ വ്യവഹാരങ്ങളില്‍ വിധി നടത്തുക. അവരുടെ ഇഛകളെ പിന്‍പറ്റാതിരിക്കുക. ഇവര്‍ നിന്നെ വിഷമിപ്പിച്ച്, അല്ലാഹു നിനക്കവതരിപ്പിച്ചു തന്നിട്ടുള്ള സന്മാര്‍ഗത്തില്‍നിന്ന് അണു അളവ് വ്യതിചലിപ്പിക്കുന്നതിനെ സൂക്ഷിക്കുക." (അല്‍ മാഇദ: 49)
"അല്ലാഹുവില്‍ ദൃഢവിശ്വാസമുള്ള ജനതയ്ക്ക് അല്ലാഹുവിനേക്കാള്‍ ഉത്തമമായ വിധി നല്‍കുന്നവനാരാണുള്ളത്?" (അല്‍ മാഇദ: 50)
ആരാധനാരംഗമെന്നപോലെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ-ഭരണമേഖലകളെല്ലാം തൌഹീദിലധിഷ്ഠിതവും അതില്‍നിന്ന് രൂപംകൊണ്ടതുമായിരിക്കണം

വിവാഹം, വിവാഹമോചനം, ബഹുഭാര്യാത്വം, ദാമ്പത്യമര്യാദകള്‍, മാതാപിതാക്കളോടുള്ള ബന്ധം, മക്കളോടുള്ള സമീപനം, അയല്‍ക്കാരോടുള്ള നിലപാട് പോലുള്ളവയെല്ലാം എവ്വിധമാണെന്ന് തീരുമാനിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനായ അല്ലാഹുവിനാണ്; മറ്റാര്‍ക്കും അതില്ല- ഇതംഗീകരിക്കലും തൌഹീദിന്റെ അവിഭാജ്യഘടകമാണ്. അവയെല്ലാം ഭൌതികകാര്യങ്ങളാണെന്നും അതിനാല്‍ മനുഷ്യന്‍ അവ സ്വഹിതാനുസാരം തന്നെ സ്വീകരിക്കേണ്ടതാണെന്നും മതവും ദൈവവുമൊന്നും അവയിലിടപെടരുതെന്നും വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നത് ശാസനാധികാരത്തിലുള്ള അല്ലാഹുവിന്റെ ഏകത്വത്തിന് വിരുദ്ധവും ഗുരുതരമായ അബദ്ധവുമാണ്.


പതാക, മുദ്രാവാക്യങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങിയ രാഷ്ട്രീയ ശൈലികളോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളിത്തമോ ഇല്ലാതിരുന്ന ജമാഅത്തെ ഇസ്ലാമിയെസ്സംബന്ധിച്ചിടത്തോളം അതിന്റെ പ്രവര്‍ത്തകരെ കര്‍മോല്‍സുകരാക്കാനും ശക്തിപ്രകടനത്തിനുമുള്ള അവസരങ്ങള്‍ വ്യവസ്ഥാപിതവും ആസൂത്രിതവുമായി സംഘടിപ്പിക്കപ്പെടുന്ന അതിന്റെ സംസ്ഥാന സമ്മേളനങ്ങളായിരുന്നു.

ആതുരശുശ്രൂഷാ രംഗത്ത് കേരള ജമാഅത്തെ ഇസ്ലാമിയുടെ സംരംഭങ്ങള്‍ എടുത്തുപറയത്തക്കതാണ്. ശാന്തി ഹോസ്പിറ്റല്‍(ഓമശ്ശേരി), അന്‍സാര്‍ ഹോസ്പിറ്റല്‍(പെരുമ്പിലാവ്), അല്‍ഹുദാ ട്രസ്റ് ഹോസ്പിറ്റല്‍(ഹരിപ്പാട്), ഐ.എം.ടി. ഹോസ്പിറ്റല്‍(കൊടുങ്ങല്ലൂര്‍) എന്നിവ സേവനരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു.
പോളിസി & പ്രോഗ്രാം

പോളിസിയുടെ താല്‍പര്യങ്ങള്‍

ബഹുദൈവത്വം, നിരീശ്വരത്വം എന്നിവയുടെയും അതുപോലുള്ള ഇതര അബദ്ധ സിദ്ധാന്തങ്ങളുടെയും -ഉദാഹരണം സര്‍വമത സത്യവാദം-ദൂഷ്യങ്ങളും അവയില്‍ തങ്ങള്‍ക്ക് നഷ്ടം മാത്രമാണുള്ളതെന്ന യാഥാര്‍ത്ഥ്യവും അവര്‍ക്ക് വ്യക്തമാവുക.
അനിസ്ലാമിക വിഭാവനകളില്‍ നിന്ന് മനസ്സ് ശുദ്ധമാവുക.
പിന്നാക്കാവസ്ഥയുടെ ദൂരീകരണത്തിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക. തൊഴിലിലും വിദ്യാഭ്യാസത്തിലും മുസ്ളിംകള്‍ക്ക് ന്യായമായ സംവരണം ഏര്‍പെടുത്തുക.

ഖാദിയാനിസത്തെയും മതപരിത്യാഗത്തെയും തടയുവാന്‍ നടപടികള്‍ സ്വീകരിക്കുക

പ്രകൃതി വിപത്തുകള്‍, സാംക്രമിക രോഗങ്ങള്‍, കലാപങ്ങള്‍ എന്നിവക്ക് വിധേയരായവരെ മത സാമുദായിക പരിഗണന കൂടാതെ പുനരധിവസിപ്പിക്കാനും, അവരെ സാമ്പത്തികമായും ചികിത്സാപരമായും നിയമപരമായും സഹായിക്കുവാനും യത്നിക്കും.
നീതിരഹിതമായ നിയമങ്ങള്‍ക്കും നിയമങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും, സര്‍ക്കാര്‍ മെഷിനറിയുടെയും പോലീസിന്റെയും നിയമ രഹിത നടപടികള്‍ക്കും ഇരയായ ആളുകള്‍ക്ക് നിയമ സഹായം നല്‍കുന്നതിന് കേന്ദ്ര സംസ്ഥാന തലങ്ങളില്‍ ശ്രമം നടത്തും. മര്‍ദിതര്‍ക്ക് നിയമ സഹായം എത്തിക്കുന്നതിന് പുറമെ, എല്ലാ പൌരന്മാര്‍ക്കും തത്വത്തില്‍ ലഭിച്ചിട്ടുള്ളതെങ്കിലും പ്രയോഗതലത്തില്‍ നിഷേധിക്കപ്പെടുന്ന നിയമസംരക്ഷണത്തെക്കുറിച്ച് അറിയാനുള്ള അവകാശമുള്‍പ്പടെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കും.
ഇസ്ലാമിക ബാങ്കിങ്ങിനെക്കുറിച്ച്, അതിന്റെ സ്ഥാപനം സുസാധ്യമായിത്തീരും വണ്ണം നിയമനിര്‍മാണ സ്ഥാപനങ്ങളിലും ജനകീയ തലത്തിലും, പൊതുജനാഭിപ്രായം സ്വരൂപിക്കുക
.
ഓരോ ഹല്‍ഖയിലെയും ചരുങ്ങിയത് പത്ത് ശതമാനം ശാഖകളിലെങ്കിലും ,തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായി പങ്കെടുക്കാന്‍ സാധിക്കുമാറ്, പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക.

മാധ്യമങ്ങളില്‍ സ്വാധീനത്തിനും മാധ്യമ ചര്‍ച്ചകളില്‍ നിറഞ്ഞ പങ്കാളിത്തത്തിനും വേണ്ടി ഒരു സ്വതന്ത്ര വകുപ്പിന്റെ രൂപീകരണം.
ഇസ്ലാമിക ബാങ്കിങ്ങിനെ വൈജ്ഞാനിക-നിയമനിര്‍മാണ വൃത്തങ്ങളില്‍ പരിചയപ്പെടുത്തല്‍

17. ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമുയര്‍ത്താനും നടത്തിപ്പ് കൂടുതല്‍ ഭദ്രവും കാര്യക്ഷമവുമാക്കാനും ഉചിതമായ നടപടി കള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരവും സര്‍ഗ്ഗ പരവുമായ കഴിവുകള്‍ പോഷിപ്പിക്കാന്‍ ആവശ്യമായ സംവിധാനങ്ങളുണ്ടാക്കും. മാറിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ദിശാബോധം ലഭിക്കാനും കാലാനുസൃതമായ പരിഷ്കരണങ്ങള്‍ ഉള്‍ക്കൊള്ളാനും സഹായകമായ ഒരുമാര്‍ഗ്ഗ രേഖ തയ്യാറാക്കും. ഇസ്ലാമിക പാഠ്യപദ്ധതി പുനരാവിഷ്കരിക്കും.
18. ഉന്നത കലാലയങ്ങളോടനുബന്ധിച്ച് ഹോസ്റലുകള്‍ സ്ഥാപിക്കാന്‍ പ്രോത്സാഹനം നല്‍കും. നമ്മുടെ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് പ്രത്യേക ബോധവത്കരണ ക്ളാസ്സുകള്‍ നടത്തും. ഇതിനായി തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലന കോഴ്സുകള്‍ നടത്തും.
19. ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലെ മതധാര്‍മ്മിക പഠനം (ങീൃമഹ ഇഹമ) കാര്യക്ഷമമാക്കാന്‍, സിലബസ് പരിഷ്കരിക്കുകയും ബന്ധപ്പെട്ട അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും.
20. പ്രൈമറി - സെക്കണ്ടറി ക്ളാസ്സുകളിലേക്ക് ഇംഗ്ളീഷില്‍ ഇസ്ലാമിക പാഠപുസ്തകങ്ങള്‍ തയ്യാറാക്കും.
21. മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധാര്‍മ്മിക ബോധനത്തിന്നും മതബോധനത്തിന്നും വ്യവസ്ഥാപിത പാഠ്യപദ്ധതിയും റഫറന്‍സ് പുസ്തകങ്ങളും തയ്യാറാക്കും.
22. വനിതാ വിദ്യാഭ്യാസത്തിന് കൂടുതല്‍ പരിഗണന നല്‍കും. ആവശ്യവും സാധ്യതയുമനുസരിച്ച് കൂടുതല്‍ വനിതാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കും.

. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ വെളിച്ചത്തില്‍ മുസ്ലിം പിന്നോക്കാ വസ്ഥ ദൂരീകരിക്കാനും സമുദായത്തിന്റെ വിദ്യാഭ്യാസ - സാമ്പത്തിക - സാമൂഹ്യ ഉന്നമനം സാധിക്കാനും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തും.

ഫാഷിസത്തെ തടയിടുന്നതിനും ജനാധിപത്യമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം അനുകൂലമാക്കാന്‍ ശ്രമിക്കും. നിയമനിര്‍മ്മാണസ്ഥാപനങ്ങളിലേക്കുളള തെരെഞ്ഞെടുപ്പുകളില്‍ ഫലപ്രദമാംവിധം സ്വാധീനം ചെലുത്താന്‍ ശ്രമിക്കും.
19. അസംബ്ളി, പാര്‍ലമെന്റ് തെരെഞ്ഞെടുപ്പു വേളകളില്‍ സമ്മതിദായകരെ

സാമ്പത്തിക ചൂഷണം, അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം, നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ്, ലോട്ടറി, വിദ്യാഭ്യാസത്തിന്റെയും ചികിത്സയുടെയും കച്ചവടവല്‍ക്കരണം, അസന്തുലിതമായ വികസനരീതികള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങിയവയുടെ ഗുരുതമായ പ്രത്യാഘാതങ്ങളിലേക്ക് ജനശ്രദ്ധ ക്ഷണിക്കുകയും അവയ്ക്കെതിരെ ജനകീയ കൂട്ടായ്മക്ക് ശ്രമിക്കുകയും ചെയ്യും.

സമുദായത്തിലെ വ്യാപാരികളുമായും വ്യവസായികളുമായും ബന്ധം ശക്തിപ്പെടുത്തും. പ്രധാന പട്ടണങ്ങളില്‍ ഇതിനാവശ്യമായ സംവിധാനമുണ്ടാക്കും.

ആഗോളവല്‍ക്കരണത്തിന്റെ കെടുതികളെയും, അതിന്റെ ഫലമായി എഫ്.ഡി.ഐ, സെസ്, സബ്സിഡി നിര്‍ത്തലാക്കല്‍, ആരോഗ്യ-വിദ്യാഭ്യാസാദി ജീവിതാവശ്യങ്ങളുടെ സ്വകാര്യവല്‍ക്കരണമുള്‍പ്പെടെ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്ന ജനവിരുദ്ധ നടപടികളേയും എതിര്‍ക്കും. അടിസ്ഥാനജീവിതാവശ്യങ്ങളുടെ നിര്‍വ്വഹണം സര്‍ക്കാറിന്റെ ചുമതലയാണെന്ന യാഥാര്‍ത്ഥ്യം ഊന്നിപ്പറയും. സാമൂഹിക ഉത്തരവാദിത്തങ്ങളില്‍നിന്ന് സര്‍ക്കാറുകളുടെ ഒഴിഞ്ഞുമാറ്റം, വെളളം, വൈദ്യുതി തുടങ്ങിയ മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ചെറുകിട വ്യാപാര-കാര്‍ഷിക മേഖലകളുടെ കുത്തകവല്‍ക്കരണം മുതലായവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബഹുജനങ്ങളെ ബോധവല്‍ക്കരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ ക്രയാത്മകമായ പങ്ക് വഹിക്കും. അസംബ്ളി-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളെ കേരളത്തില്‍ ആവശ്യമായ രാഷ്ട്രീയ ദിശാമാറ്റത്തിന് അനുഗുണമായി ഉപയോഗപ്പെടുത്തും. ഇതിനായി സമൂഹത്തെ സജ്ജമാക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍,
സര്‍ക്കാര്‍ ഇതര ഏന്‍സികളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും
സേവന പദ്ധതികളെ കുറിച്ച് പഠിക്കാനും പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ
നിര്‍ദേശം നല്‍കാനും സംവിധാനമുണ്ടാക്കും.

പൊതു വിദ്യാലയങ്ങള്‍ പ്രൈമറി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍
സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങി സാധാരണക്കാര്‍ക്കുപകാരപ്പെടുന്ന
സ്ഥാപനങ്ങളുടെ നിലനില്‍പ്പിനും കാര്യക്ഷമതക്കും വേണ്ടി യത്നി
ക്കും. ഇതിനായി സര്‍ക്കാറിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും
സമ്മര്‍ദ്ദം ചെലുത്തുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും
ചെയ്യും.
ധര്‍മ്മാശുപത്രി സങ്കല്‍പം ആരോഗ്യമേഖലയില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായി കഴിഞ്ഞു. ചികില്‍സ താങ്ങാനാവാത്ത ഭാരമായി മാറി. രോഗനിര്‍ണ്ണയത്തിന് തന്നെ ഭാരിച്ച ചെലവുകള്‍ പാവപ്പെട്ടവര്‍ക്ക് വലിയ പ്രയാസമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കും.

2009, ജൂലൈ 11, ശനിയാഴ്‌ച

ജമാ-അത്ത്‌ ഭരണ ഘടനയും ഇസ്ലാമിസത്തിന്റെ നിറം മാറ്റങ്ങളും

ഇന്ത്യൻ ഭരണഘടനയും ജമാ-അത്ത്‌ ഭരണഘടനയും

{ഇന്ത്യന്‍ ജമാ-അത്തെ ഇസ്ലാമിയുടെ 1956-ല്‍ രൂപം നല്‍കിയ ഭരണ ഘടനയില്‍ ഇന്ത്യന്‍ മത നിരപേക്ഷ ജനാധിപത്യ ഭരണഘടനയെ നിരാകരിക്കുന്ന ഒരു വരിയും ഇല്ല- ഒ അബ്ദു റഹ്മാന്‍ മാത്ര്ഭൂമി ആഴ്ചപ്പതിപ്പില്‍(09ജൂണ്‍30)}

ഒരു "പരമാധികാര സോഷ്യലിസ്റ്റ്‌ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്‌" ആയ ഇന്ത്യയുടെ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളായി പറയുന്ന 10 കാര്യങ്ങൾ താഴെ കൊടുക്കുന്നു..

1-ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശ്ശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയേയും ദേശീയഗാനത്തെയും ആദരിക്കുകയും ചെയ്യുക.
2-സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നമ്മുടെ ദേശീയ സമരത്തിനു പ്രചോദനം നൽകിയ മഹത്തായ ആദർശ്ശങ്ങളെ പരിപോഷിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക.
3-ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക.
4-രാജ്യത്തെ കാത്തുരക്ഷിക്കുകയും ദേശീയ സേവനം നൽകുവാൻ ആവശ്യപ്പെടുമ്പോൾ നൽകുകയും ചെയ്യുക.
5-മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ ഭിന്നതകൾക്കതീതമായി ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കുമിടയിൽ സൗഹാർദ്ദവും പൊതുവായ സാഹോദര്യ മനോഭാവവും പുലർത്തുക.സ്ത്രീകളുടെ അന്തസ്സിനു കോട്ടം വരുത്തുന്ന ആചാരങ്ങളെ പരിത്യജിക്കുക.
6-നമ്മുടെ സഞ്ചിതസംസ്കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക.
7-വനങ്ങളും കായലുകളും വന്യജീവികളും ഉൾപ്പെടുന്ന പ്രകൃത്യാ ലഭ്യമായ പരിസ്ഥിതി സംരക്ഷൈക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീവജാലങ്ങളോട്‌ കാരുണ്യം കാണിക്കുകയും ചെയ്യുക.

8-ശാസ്ത്രീയമനോഭാവവും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക.
9-പൊതുമുതൽ പരിരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക.
10-രാഷ്ട്രം പ്രയത്നത്തിന്റേയും ലക്ഷ്യപ്രാപ്തിയുടെയും ഉന്നതമണ്ഡലങ്ങളിലേക്ക്‌ നിരന്തരം ഉയരത്തക്കവണ്ണം വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും ഉത്കൃഷ്ടതക്കു വേണ്ടി അദ്ധ്വാനിക്കുക എന്നത്‌ ഇന്ത്യയുടെ ഏതൊരു പൗരന്റേയും കർത്തവ്യം ആയിരിക്കട്ടെ
----------------------------

ഇവയെ ജമാ-അത്തിന്റെ ഭരണഘടനയിൽ പറയുന്ന അടിസ്ഥാനകാര്യങ്ങളുമായി വായനക്കാർ തന്നെ ഒന്നു താരതമ്യം ചെയ്തു നോക്കുക.(ജമാ-അത്ത്‌ ഇസ്ലാമിന്‌ നൽകുന്ന രാഷ്ട്രീയ വ്യാഖ്യാനവും അതിന്റെ പദാവലികളുമാണ്‌ ജമാ-അത്തിന്റെ ഭരണഘടനയിലും ഉള്ളത്‌.അത്‌ മനസ്സിൽ വെച്ചു വേണം താരതമ്യം ചെയ്യാൻ.)

ജമാ-അത്ത്‌ തങ്ങളുടെ നിക്ഷിപ്ത-സങ്കുചിത താൽപര്യങ്ങൾക്കായി മാത്രം ഭരണ ഘടനയെ ഉപയോഗിക്കുകയും തിരിച്ച്‌ ഭരണഘടന വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളെയും അതിന്റെ അടിസ്ഥാന ആദർശ്ശങ്ങളെയും ദുർബലപ്പെടുത്തുന്ന വഞ്ചനാപരമായ പ്രവർത്തങ്ങളീൽ ഏർപ്പെടുകയും ചെയ്യുന്നു.ഭരണഘടനാസ്ഥാപനങ്ങളെ മതപരമായ നിഷിദ്ധ സ്ഥാപനങ്ങളായി വ്യാഖ്യാനിച്ച്‌ ജമാ-അത്ത്‌ അതിന്റെ അണികളെ അവയിൽ നിന്ന് അകറ്റി നിർത്തുന്നത്‌ ഭരണഘടനയുടെ നിരാകരണമല്ലേ?

ഭരണഘടന നൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും പരമാവധി ഉപയോഗപ്പെടുത്തുകയും തിരിച്ച്‌, ഇതിനെല്ലാം അടിസ്ഥാനമായ ആദർശ്ശങ്ങളെയും അവ ഉറപ്പു വരുത്തന്നായി വിഭാവനം ചെയ്യപ്പെട്ട ജനാധിപത്യ സ്ഥാപനങ്ങളെയും കോടതികളെയും അനിസ്ലാമികമെന്നോ ദൈവികേതരമെന്നോ മുദ്രകുത്തി ഇസ്ലാം മതവിശ്വാസികളെ അവയിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യുന്നതിൽ പരം നന്ദികേട്‌ വേറെയുണ്ടോ?

ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും ദേശീയതയുമെല്ലാം 'അനിസ്ലാമിക'മോ 'ദൈവികമല്ലാത്തതു'മോ ആകണമല്ലോ ജമാ-അത്തിന്‌. ദൈവികമല്ലാത്ത ഭരണവ്യവസ്ഥയായ ഇന്ത്യയുടെ നിയമനിർമ്മാണസഭയും കോടതികളും ജമാ-അത്തിന്‌ നിഷിദ്ധവും മതവിരുദ്ധവും ആണെങ്കിൽ, ആ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും മാത്രമെങ്ങനെ അവർക്ക്‌ നിഷിദ്ധമല്ലാതാകും?
ഇപ്പോൾ ഇന്ത്യൻ മതേതരത്വവും ജനാധിപത്യവുമെല്ലാം ജമാ-അത്തിന്‌ സ്വീകാര്യമായി വേണ്ടിവന്നിരിക്കുന്നു.ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും ശൂന്യതയിൽ നിലനിൽക്കില്ല.അവയുടെ നിലനിൽപിനു കോടതികളും ജനപ്രധിനിധിസഭകളും അത്യന്താപേക്ഷിതമാണ്‌. ഇന്ത്യയുടെ നിയമങ്ങൾ മതേതരത്വത്തിലും ജനാധിയപത്യത്തിലും അധിഷ്ഠിതമായവയാണ്‌.ജനാധിപത്യവും മതേതരത്വവുമെല്ലാം ഈ നിയമങ്ങൾ നടപ്പാക്കപ്പെടുന്നതിലൂടെയാണ്‌ യാധാർത്ഥ്യമാകുന്നത്‌.കോടതികളും നിയമ നടത്തിപ്പിൽ സഹായിക്കുന്ന ജോലികളും മുസൽമാന്‌ പാടില്ലെങ്കിൽ അത്‌ മറ്റുള്ളവർ മുസ്ലിംകൾക്ക്‌ കനിഞ്ഞരുളിനൽകണമെന്നാണോ ജമാ-അത്തിന്റെ നിലപാട്‌? അവിടെയും മുസ്ലിംകളുടെ പ്രാധിനിധ്യം ഉണ്ടായാലല്ലേ മുസ്ലിംകൾക്ക്‌ നീതി ലഭ്യമാകൂ?അതല്ലേ സച്ചാർ കമ്മിറ്റിയും മറ്റും ലക്ഷ്യമാക്കുന്നത്‌?

ഏതായാലും ജമാ-അത്ത്‌ രാഷ്ട്രീയത്തിലേക്ക്‌ പ്രവേശിക്കുന്നതിലൂടെ അവർ പ്രായോഗികമായി ഈ അസ്പ്രിശ്യതകൾ കയ്യൊഴിയും. അപ്പോൾ അവരുടെ ഭരണ ഘടന അവർ എന്തു ചെയ്യും? മാറ്റിയെഴുതും എന്നു തന്നെ പ്രതീക്ഷിക്കാം.അത്‌ ജമാ-അത്തിന്റെ അദർശ്ശമാറ്റങ്ങളുടെ ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവു തന്നെയായിരിക്കും.

യൂസുഫ്‌ നബി രാജാവായിരുന്നോ മന്ത്രിയായിരുന്നോ?

കേരളത്തിലെ മുജാഹിദുകളുമായി ജമാ-അത്തുകാർ 1990-നടുത്ത കാലങ്ങളീൽ നടത്തിയ വാദപ്രതിവാദം ഓർത്തു പോവുകയാണ്‌. പ്രബോധനം വാരികയിലും ശബാബ്‌ വാരികയിലും ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നും അബൂബക്കർ കാരക്കുന്നും തമ്മിൽ നടന്ന വാദപ്രതിവാദപരമ്പരയിലെ ഒരു പ്രധാനതർക്കം യൂസുഫ്‌ നബി ഈജിപ്തിൽ രാജാവായിരുന്നോ അതോ മന്ത്രിയായിരുന്നോ എന്നതാണ്‌. ഇതിലെ ശരി ഏന്തുമാകട്ടെ,ജമാ-അത്ത്‌ യൂസുഫ്‌ നബി രാജാവായിരുന്നു എന്നാണ്‌ വാദിച്ചത്‌. ഈ വാദത്തിലൂടെ അവർ ശ്രമിച്ചത്‌ ഒരു മുസ്ലിമിന്‌ ഒരമുസ്ലിം ഭരണാധികാരിയുടെ കീഴിൽ മന്ത്രിയാകൽ ഇസ്ലാമിൽ സാധ്യമല്ല എന്ന് സ്ഥാപിക്കാനാണ്‌. മുസ്ലിം ലീഗുകാരുടെ മന്ത്രിപ്പണിയൊക്കെ അന്ന് ജമാ-അത്തിന്‌ താഗൂത്തിഭരണത്തിനുള്ള അടിമപ്പണിയായിരുന്നു.അതുകൊണ്ടു തന്നെ ശിർക്കും.

(ബംഗ്ലാദേശിൽ ജമാ-അത്തിന്റെ അമീർ തന്നെ കഴിഞ്ഞ ബീഗം ഖാലിദ മന്ത്രി സഭയിൽ മന്ത്രിയായിരുന്നു.രണ്ടു മന്ത്രിമാരാണ്‌ ജമാ-അത്തിന്‌ അവിടെ ഉണ്ടായിരുന്നത്‌.ദൈവിക വ്യവസ്ഥ യാണെന്ന് ഉറപ്പായതിനാലാണോ അവിടെ മന്ത്രിപ്പണി ചെയ്തതെന്ന് അവരോട്‌ തന്നെ ചോദിക്കണം. അത്‌ ഇന്ത്യൻ ജമാ-അത്തല്ലല്ലൊ.രാജ്യത്തിന്റെ ഭരണ ഘടനയിൽ ഔദ്യോഗിക മതം ഇസ്ലാമാണെന്ന് എഴുതിവെച്ചാൽ ദൈവിക വ്യവസ്ഥ ആകുമോ എന്നതും അവിടെപ്പോയിത്തന്നെ ചോദിക്കണം.)

('ആരാധന'ക്കും 'അനുസരണ'ത്തിനും 'കൈകാര്യകർത്ത്രിത്വ'ത്തിനും 'പരമാധികാര'ത്തിനുമൊക്കെ അന്ന് പ്രബോധനത്തിലൂടെ നൽകിയ വ്യാഖ്യാനങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ടോ ആവോ. ഇത്തരം വാക്കുകൾക്ക്‌ ജമാ-അത്ത്‌ നൽകുന്ന അർത്ഥങ്ങൾ മനസ്സിൽ വെച്ചു വേണം ജമാ-അത്തിന്റെ ഭരണഘടന വായിക്കൻ.)

മന്ത്രിപ്പണി നിഷിദ്ധമാക്കിത്തന്നെ നിലനിർത്തിക്കൊണ്ട്‌, തൽക്കാലം എം പി യാകലും എം എൽ എ ആകലും ഹലാലാക്കി (അനുവദനീയമാക്കി) തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇറങ്ങുകയായിരിക്കും ഉണ്ടാവുക.ഭാവിയിൽ മന്ത്രിയാകാൻ സാധ്യത ഉണ്ടാകുന്ന അവസരം വന്നാൽ അപ്പോൾ വീണ്ടും നയം മാറ്റാമല്ലോ. ഒറ്റയടിക്ക്‌ മാറ്റി അണികളെ ആശയക്കുഴപ്പത്തിലാക്കേണ്ട കാര്യമില്ലല്ലോ.ആദ്യം സർക്കാർ ജോലി ഹലാലാക്കി, പിന്നെ വോട്ട്‌ ചെയ്യൽ ഹലാലാക്കി, ഇനി നിയമനിർമ്മാണസഭ ഹലാലാകും, പിന്നെ മന്ത്രിപ്പണിയും വക്കീൽ പണിയും ജഡ്ജിപ്പണിയും ഒക്കെ ഹലാലാകും.കാരണം അതാണ്‌ വൈരുധ്യാത്മക അവസരവാദ ഇസ്ലാമിസം.

2009, ജൂലൈ 5, ഞായറാഴ്‌ച

ജമാ-അത്ത്‌ അതിന്റെ ഭരണഘടന മാറ്റുമോ? (തുടർച്ച)

ദൈവികമല്ലാത്ത ഭരണ വ്യവസ്ഥ,ഇന്ത്യ,ജമാ-അത്തെ ഇസ്ലാമി.
ജമാ-അത്തിന്റെ ഭരണഘടനയുടെ വിമർ ശനം തുടങ്ങേണ്ടത്‌ ഖണ്ഡിക 8 ലെ ഓരോ ജമാ-അത്തംഗവും നിർബന്ധമായി പാലിക്കേണ്ട കാര്യങ്ങളിൽ 6-ആമത്തെ കാര്യത്തിൽ നിന്നാണ്‌ .
" ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയിൽ താൻ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിർമാണസഭയിലെ അംഗമോ അതിന്റെ കോടതിവ്യവസ്ഥയിൻ കീഴിൽ ന്യായാധിപസ്ഥാനത്ത്‌ നിയമിക്കപ്പെട്ടവനോ ആണെങ്കിൽ ആ സ്ഥാനം കൈയൊഴിക്കുക."
ഇതിന്റെ വിപുലീകരണം എന്നോ തീവ്രമായ സക്ഷാത്കരണം എന്നോ പറയാവുന്ന ,ഖണ്ഡിക 9-ലെ ഓരോ ജമാ-അത്തംഗവും പരിശ്രമിക്കേണ്ട സംഗതികളിൽ 7-ആമതായി പറയുന്ന ഭാഗവും പ്രത്യേകം എടുത്തുപറിയേണ്ടതുണ്ട്‌.
" ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പിൽ സഹായിയോ ആണെങ്കിൽ ആ അഹോവൃത്തിമാർഗത്തിൽനിന്ന്‌ കഴിയുംവേഗം ഒഴിവാകുക."
എന്തുകൊണ്ടാണ്‌ ഇവയിൽ നിന്നു തുടങ്ങണം എന്ന് പറിയുന്നതെന്നുവെച്ചാൽ ജമാ-അത്തിന്റെ സിദ്ധാന്തവും പ്രയോഗവും യാതൊരുവിധ വ്യഖ്യാനങ്ങൾക്കും മറച്ചു വെക്കാൻ കഴിയാത്ത വിധം തെളിഞ്ഞു കിടക്കുന്നത്‌ ഇവയിലാണ്‌ എന്നത്‌ കൊണ്ടാണ്‌.
മതേതരത്വത്തിന്റെ കാര്യത്തിലായാലും ദേശീയത,ജനാധിപത്യം എന്നിവയെക്കുറിച്ചായാലും ജമാ-അത്ത്‌ ഇന്ന് നൽകുന്ന വിശദീകരണങ്ങൾക്കൊന്നും പിടികൊടുക്കാതെ അവശേഷിക്കുന്ന ഈ വാക്യങ്ങളുടെ ആശയ-പ്രായോഗിക വിവക്ഷകൾ മാത്രം മതി ജമാ-അത്തിന്റെ പ്രത്യയ ശാസ്ത്ര കാപട്യം തുറന്നു കാട്ടാൻ.
ജമാ-അത്തുകാർ ഒരു കാലത്ത്‌ സർക്കാർ ജോലികളിൽ നിന്ന് വിട്ടു നിന്നത്‌,വോട്ടു ചെയ്യാതിരുന്നത്‌,തങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ സർക്കാർ അംഗീകാരം വാങ്ങാതിരുന്നത്‌, മറ്റു രാഷ്ട്രീയപാർട്ടികളിൽ അംഗമാകുന്നതും പ്രവർത്തിക്കുന്നതും ഇപ്പോഴും വിലക്കുന്നത്‌ തുടങ്ങി പലതിന്റെയും കാരണവും തെളിവും വേറെ അന്വേഷിച്ചു പോകേണ്ടതില്ല.
ഇന്ത്യൻ രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥയുമായും ജനസമൂഹത്തിന്റെ പ്രായോഗിക ജീവിതവുമായും ഏറെക്കാലം തികച്ചും അന്യമായി അകന്നു നിൽക്കുകയായിരുന്നു ജമാ-അത്ത്‌. മുഖ്യമായ്‌വും മധ്യവർഗ്ഗക്കാരായ ജമാ-അത്തിന്റെ നേതാക്കൾക്കും എണ്ണംവർദ്ധിച്ചുവരുന്ന അണികൾക്കും, ഇന്ത്യൻ സമൂഹ്യ വ്യവസ്ഥയിൽ തങ്ങളുടെ തൊഴിലും ബിസിനസ്സും ഒക്കെയായി പ്രായോഗിക ജീവിതം മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ അത്യന്തം വിഭാഗീയമായ തങ്ങളുടെ പ്രത്യയശാസ്ത്രത്തെ, പ്രായോഗികവും മിതവാദപരവുമായ ഒരു പ്രവർത്തനരീതിയിലൂടെ ക്രമേണ ഇന്ത്യൻ യാഥാർത്ഥ്യങ്ങളോട്‌ സമരസപ്പെടുത്തേണ്ടി വന്നു.
അത്യന്തം വിഭാഗീയവും തീവ്രവാദപരവുമായ ആശയങ്ങൾ വെച്ചു പുലർത്തുന്നസംഘടനകൾ ക്രമേണ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ട്‌ പ്രായോഗിക രാഷ്ട്രീയത്തിൽ എത്തിപ്പെട്ടതിന്‌ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ടല്ലോ.നയം മാറ്റങ്ങളുടെയും രൂപമാറ്റങ്ങളുടെയും ചരിത്രത്തിൽ നമ്മുടെ കമ്യൂണിസ്റ്റ്‌ പാർട്ടികളും നക്സലൈറ്റ്‌ ഗ്രൂപ്പുകളും തന്നെ ഉദാഹരണം.ഇങ്ങനെ മാറുമ്പോൾ തങ്ങളുടെ പുതിയ നിലപാടുകളെ പഴയ നിലപാടുകളുമായി വ്യാഖ്യാനങ്ങളിലൂടെ ഏച്ചുകെട്ടാൻ ശ്രമിക്കാറുണ്ട്‌.ചിലകാര്യങ്ങളിൽ ചിലസംഘടനകൾ തങ്ങളുടെ മുൻ നിലപാടുകളിലെ തെറ്റുകൾ ഏറ്റു പറയാറുണ്ട്‌.ഇ എം എസ്‌ നമ്പൂതിരിപ്പാടിനെപ്പോലുള്ളവർ നടത്തിയ ഏറ്റുപറച്ചിലുകൾ പ്രശസ്തമാണല്ലോ.
എന്നാൽ ജമാ-അത്തിന്റെ നയം മാറ്റങ്ങളിൽ ഇത്തരം ഏറ്റു പറച്ചിലുകൾ നടന്നതായി കേട്ടിട്ടില്ല.പകരം വ്യാഖ്യാനക്കസർത്തുകളിലൂടെയും തമസ്കരണങ്ങളിലൂടെയും വിമർശ്ശിക്കുനവരോട്‌ പ്രത്യാരോപണം നടത്തിയും തങ്ങളുടെ കാപട്യം മറച്ചു വെക്കാറാണു പതിവ്‌.തങ്ങൾക്ക്‌ മുൻ കാലത്ത്‌ തെറ്റു പറ്റിയെന്ന് സത്യസന്ധമായി തുറന്ന് പറയുകയാണ്‌ ഒരു ആദർശ്ശ പ്രസ്ഥാനമാണെങ്കിൽ ജമാ-അത്ത്‌ ചെയ്യേണ്ടത്‌.

ജമാ-അത്തിന്റെ രാഷ്ട്രീയ പ്രവേശം ദൈവികേതര വ്യവസ്ഥയെ പുണരലാകില്ലേ?

ദൈവികമല്ലാത്ത ഭരണ വ്യവസ്ഥയാണല്ലോ ഇന്ത്യയിലെ ഭരണ വ്യവസ്ഥ. ഇനി ഇപ്പോൾ അങ്ങനെയല്ലെന്നും ജമാ-അത്ത്‌ സ്ഥാപിക്കുമോ ആവോ.ഇന്ത്യയിലെ നിയമനിർമ്മാണ സഭകളിൽ അംഗമാകുന്നത്‌ ജമാ-അത്തിന്റെ ഭരണഘടന വിലക്കുമ്പോൾ ജമാ-അത്ത്‌ എങ്ങിനെയാണ്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കുക?
ഇനി തിരഞ്ഞെടുപ്പിലൊന്നും മത്സരിക്കാതെ രാഷ്ട്രീയത്തിൽ ഇറങ്ങുകയാകുമോ ജമാ-അത്ത്‌ ചെയ്യുക? തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വോട്ട്‌ ചെയ്യുന്നതും തമ്മിൽ ഭരണഘടന മുന്നോട്ട്‌ വെക്കുന്ന അടിസ്ഥാന നിലപാട്‌ വെച്ചു നോക്കുമ്പോൾ വ്യത്യാസം കാണാൻ കഴിയില്ല.ജമാ-അത്തംഗങ്ങൾ നിയമ നിർമ്മാണ സഭകളിൽ അംഗമാകരുത്‌ എന്ന് പറയുന്നത്‌ അത്‌ ഇസ്ലാമിന്‌ വിരുദ്ധമായത്‌ കൊണ്ടാണല്ലോ.അത്‌ ജമാ-അത്തല്ലാത്ത മുസ്ലിമിനും നിഷിദ്ധമാകണമല്ലോ.കഴിയുന്നതും വേഗം ജമാ-അത്തംഗങ്ങൾ ഒഴിയേണ്ട അരുതാത്ത കാര്യങ്ങൾ മറ്റു മുസ്ലിംകൾ ചെയ്യുമ്പോൾ പ്രോത്സാഹിപ്പിക്കാൻ പാടുണ്ടോ?അങ്ങനെയെങ്കിൽ മറ്റു പാർട്ടികളിലെ "കരുത്തരായ" മുസ്ലിംകൾക്ക്‌ വോട്ട്‌ കൊടുക്കുന്നതും തെറ്റായ കാര്യമല്ലേ?(എം ഐ ഷാനവാസും ഇ ടി മുഹമ്മദ്‌ ബഷീറുമൊക്കെ അനിസ്ലാമിക ഭരണ വ്യവസ്ഥക്കു കീഴിലെ പാർലമന്റിൽ എത്തുന്നതോടെ,ജമാ-അത്തിന്റെ ഈമാൻ സങ്കൽപം അടിസ്ഥാനമാക്കി പറഞ്ഞാൽ ദുർബലരായ വിശ്വാസികളാകുകയല്ലേ ഉണ്ടാവുക?)
ഒരു ജമാ-അത്ത്കാരൻ ഇന്ത്യൻ കോടതികളിൽ ന്യായാധിയപനാകാൻ പാടില്ല.ആ കോടതിയിൽ വക്കീൽ പണിയും പാടില്ലായിരിക്കും.ജമാ-അത്തുകാരെ വക്കീലന്മാരായി കണ്ടിട്ടില്ല.എന്നാൽ ഇന്ത്യൻ ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും ഇപ്പോഴും വിശ്വാസമർപ്പിക്കുന്ന റിട്ടയേർഡ്‌ ജഡ്ജിമാരെയും വക്കീലന്മാരെയും ചേർത്ത്‌ മനുഷ്യാവകാശ സംഘടന ഉണ്ടാക്കാം.അവർ മുസ്ലിം കളായാലും വേണ്ടിയില്ല.എന്നിട്ട്‌ നിയമം പ്രസംഗിക്കാം.
ഏതായാലും കോടതികളും നിയമ നിർമ്മാണസഭകളും നിഷിദ്ധമായ ജമാ-അത്ത്‌ എങ്ങിനെയാണ്‌ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്‌ എന്ന് കണ്ടറിയുക തന്നെ വേണം. കാത്തിരിക്കാം.

സച്ചാർ കമ്മിറ്റിയും ജമാ-അത്ത്‌ ഭരണ ഘടനയും.

ദൈവികമല്ലാത്ത ഭരണ വ്യവസ്ഥിതിയുടെ ഉപകരണമോ നിയമ നടത്തിപ്പിൽ സഹായിയോ ആണെങ്കിൽ ആ പണി വേഗം നിർത്തണം എന്നാണല്ലോ പറയുന്നത്‌.ഉപകരണം, നിയമ നടത്തിപ്പിൽ സഹായി എന്നിവക്ക്‌ ജമാ-അത്തുകാർ ഇന്നെന്ത്‌ വ്യാഖ്യാനമാണു നൽകുന്നതെന്നാറിയില്ല.ഈ രണ്ടു വഹകളിൽ ഉൾപ്പെടുന്നതേത്‌ അല്ലാത്തതേത്‌ എന്ന് ജമാ-അത്ത്‌ അംഗങ്ങൾക്ക്‌ വ്യക്തമായി പട്ടികപ്പെടുത്തി നൽകിയിട്ടുണ്ടാകുമോ എന്നറിയില്ല.ഏതായാലും ജമാ-അത്തുകാർ ഒരു കാലത്ത്‌ സർക്കാർ ജോലി പാടില്ല എന്ന് പറഞ്ഞത്‌ ഭരണഘടനയിലെ മേൽ പരാമർശ്ശം അനുസരിച്ചാകണം.
തങ്ങളുടെ കീഴിലുള്ള കോളേജുകൾക്ക്‌ സർക്കാർ അംഗീകാരം വാങ്ങാതിരുന്നതും, ദൈവികമല്ലാത്ത വ്യവസ്ഥിതിയുടെ കീഴിൽ സർക്കാർ ജോലിക്കായി കോഴ്സുകൾ നടത്തേണ്ടതില്ല എന്നതിനാലാവാം.
ഇപ്പോൽ ജമാ-അത്തംഗങ്ങൾക്ക്‌ സ്വീകരിക്കാവുന്ന സർക്കാർ ജോലികൾ ഏതെല്ലാമാണെന്ന് അവർ തന്നെ പറയേണ്ടതുണ്ട്‌.ഒരു കാലത്ത്‌ സർക്കാർ ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയും അതിനുള്ള യോഗ്യതക്കായുള്ള കോഴ്സുകൾ തങ്ങളുടേ കോളേജുകളിൽ തുടങ്ങാതിരിക്കുകയും ചെയ്തവർ, ഇന്ന് സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന മുസ്ലിം പ്രാധിനിധ്യക്കുറവിന്റെ പേരിൽ ഭരണകൂടത്തേയും രാഷ്ട്രീയ പാർട്ടികളെയും കുരിശിൽ കയറ്റുന്നത്‌ കാണുമ്പോൽ അവരുടെ തൊലിക്കട്ടിയോർത്ത്‌ അത്ഭുതം തോന്നുകയാണ്‌.
മുസ്ലിം 'കാനേഷുമാരി'യുടെ പ്രശ്നങ്ങളെയും അവക്ക്‌ വേണ്ടി നിലകൊണ്ട ലീഗിന്റെ സാമുദായികവാദത്തെയും കളിയാക്കിയവർ ഇപ്പോൾ സാമുദായിക പ്രശ്നങ്ങൾ ആവേശത്തോടെ എറ്റെടുക്കുന്നതും നാം കാണുന്നു.
നിയമനിർമ്മാണ സഭയിൽ അംഗമാകുന്നത്‌ അവരുടെ ഭരണഘടനാപ്രകാരം ജമാ-അത്തുകാർക്ക്‌ നിഷിദ്ധമാണ്‌.ഈ നിഷിദ്ധം മറ്റു മുസ്ലിംകൽക്കും ബാധകമാകേണ്ടതാണല്ലോ.അതുപോലെ കോടതിപ്പണിയും നിയമ നടത്തിപ്പിൽ സഹായിക്കുന്ന മറ്റുപണികളും-ഇവയേതൊക്കെയെന്ന് ദൈവത്തിനേ അറിയൂ- കഴിയുന്നതും ഒഴിവാക്കേണ്ട ജോലികളാണല്ലോ.ജമാ-അത്തല്ലാത്ത മുസ്ലിംകൾക്കും മതപരമായി ഉത്തമം അതുതന്നെയായിരിക്കണമല്ലോ.അങ്ങനെയെങ്കിൽ സച്ചാർ കമ്മിറ്റി കണ്ടെത്തിയ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ ജമാ-അത്ത്‌ അതിന്റെ അണികൾക്കും മറ്റു മുസ്ലിംകൾക്കും ഏതൊക്കെ തസ്തികകളാണ്‌ അനുവദനീയമായി നിശ്ചയിച്ചിട്ടുള്ളത്‌ എന്നറിഞ്ഞാൽ കൊള്ളാം.
നിയമനിർമ്മാണ സഭയിൽ അംഗമാകുന്നത്‌ ജമാ-അത്തംഗങ്ങൾക്കും യഥാർത്ഥമുസ്ലിംകൾക്കും നിഷിദ്ധം അയിരിക്കെ, പാർലമെന്റിലേക്ക്‌ കരുത്തരായ മുസ്ലിം സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കണമെന്ന് പറയുന്നതിൽ വൈരുദ്ധ്യമില്ലേ?
അതുപോലെ നിയമ നടത്തിപ്പിൽ സഹായിക്കുന്നതരത്തിലുള്ള, 'ഉപകരണം'ആകുന്ന തരത്തിൽപെടുന്ന, സർക്കാർ ജോലികൾ ഒരു യഥാർത്ഥ മുസ്ലിമിന്‌ ആശാസ്യമല്ലാതിരിക്കെ അത്തരം തസ്തികകളിൽ മുസ്ലിംകൾക്ക്‌ നിയമനം നൽകി സച്ചാർ കമ്മിറ്റി നിർദ്ദേശം നടപ്പാക്കണം എന്നു പറയുന്നതിലും വൈരുദ്ധ്യമില്ലേ? സച്ചാർ കമ്മിറ്റി ശുപാർ ശകൾ നടപ്പാക്കാൻ സമരം ചെയ്ത്‌, കുറെ മുസ്ലിം ചെറുപ്പക്കാർക്ക്‌ ജോലി നേടിക്കൊടുത്ത്‌ അവരുടെ ഈമാൻ ദുർബലമാക്കിയതിന്‌ നാളെ ദൈവത്തോട്‌ മറുപടി പറയേണ്ടി വരില്ലേ ജമാ-അത്ത്‌?
ഇത്തരം സംശയങ്ങൾക്ക്‌ ജമാ-
അത്തുകാർ എന്നെങ്കിലും മറുപടി പറയുമോ ആവോ
(അവസാനിക്കുന്നില്ല)