2009, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

സ്ത്രീ സംവരണം:മാധ്യമം ലീഗിനെതിരെ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക്‌ 50% സംവരണം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം ലീഗിനുള്ളിൽ ഭിന്നതയുണ്ടാക്കാൻ പറ്റിയ ഒരു വിഷയമാക്കാനുള്ള ശ്രമത്തിലാണ്‌ മാധ്യമം പത്രം(50%സ്ത്രീ സംവരണം,മുസ്ലിം ലീഗ്‌ ത്രിശങ്കുവിൽ-വാർത്ത,മാധ്യമം 09 ആഗസ്റ്റ്‌26).33% സംവരണം ഇപ്പോൾ തന്നെ നിലവിലുണ്ട്‌.അതിനനുസരിച്ച്‌ ലീഗ്‌ സ്വന്തം വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുമുണ്ട്‌.അത്‌ 50-ആക്കിയാൽ പുതിയ എന്ത്‌ പ്രശ്നമാണ്‌ ലീഗിൽ ഉണ്ടാക്കാൻ പോകുന്നത്‌?

ലീഗിന്റെ പുതിയ പ്രസിഡണ്ട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ സുന്നിയുവജനസംഘത്തിന്റെ പ്രസിഡണ്ടു കൂടിയാണ്‌ എന്ന കാര്യം എടുത്തുകാട്ടിയാണ്‌ 'മാധ്യമം' പ്രശ്നം ഉണ്ടാക്കാൻ നോക്കുന്നത്‌.മുഹമ്മദലി ശിഹാബ്‌ തങ്ങളും മരിക്കുന്നതു വരെ സുന്നികളുടെ ആത്മീയ നേതാവായിരുന്നല്ലോ.അന്നും വനിതാലീഗിനെയും സ്ത്രീകളുടെ സ്ഥാനാർത്ഥിത്വത്തെയും ചൊല്ലി തങ്ങളെയും ലീഗ്‌ സുന്നികളെയും പലരും വിമർശ്ശിച്ചിട്ടുണ്ട്‌.കൂട്ടത്തിൽ ജമാ-അത്തുകാരും ഉണ്ട്‌.അതൊന്നും ലീഗിന്‌ ഒരു വിഷയമേ ആയിട്ടില്ല.പിന്നെയാണോ ഇപ്പോൾ!

ലീഗുസുന്നികളെയും ലീഗിനെയും തമ്മിൽ തല്ലിക്കാനുള്ള ഒരവസരം ഉണ്ടാക്കാൻ മാത്രമാണ്‌ മാധ്യമം ഇപ്പോൾ ഈ വിഷയം കുത്തിപ്പൊക്കുന്നത്‌.ലീഗിലെ മുജാഹിദുകളെയും സുന്നികളെയും തമ്മിൽ ഭിന്നിപ്പിക്കാനും മാധ്യമം ലക്ഷ്യം വെക്കുന്നുണ്ടാകും.വനിതാലീഗുകാരെ ലീഗ്‌ നേതൃത്വത്തിനെതിരെ ഇളക്കിവിടാനുള്ള ശ്രമവും മാധ്യമം വാർത്തയിലുണ്ട്‌.പോഷകസംഘടനയായി വനിതാലീഗിനെ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും സുന്നികളുടെ എതിർപ്പാണ്‌ അതിനു കാരണമെന്നും ലീഗ്‌ സംസ്ഥാന പ്രവർത്തകസമിതിയിൽ വനിതാലീഗിന്റെ പ്രതിനിധിയില്ലെന്നുമൊക്കെ വാർത്തയിലുണ്ട്‌.

ഹുസൈൻ രണ്ടത്താണിക്ക്‌ വോട്ട്‌ കൊടുക്കാതിരിക്കാൻ ജമാ-അത്ത്‌ പറഞ്ഞ ഒരു കാരണം മാർക്ക്സിസ്റ്റു പാർട്ടിയുടെ മുസ്ലിംകളെ ഭിന്നിപ്പിക്കൽ നയത്തോട്‌ വിയോജിക്കുന്നത്‌ കൊണ്ടാണെന്നാണ്‌.ഇപ്പോൾ പിന്നെ 'മാധ്യമം' ചെയ്യുന്നതെന്താണ്‌? ഭിന്നിപ്പിക്കൽ തന്നെയല്ലേ?

ലീഗിന്റെ ഭാഗത്തുനിന്നും ഈയിടെ ജമാ-അത്തിനെതിരെ കുറിക്കുകൊളൂന്ന നിരവധി വിമർശ്ശനങ്ങൾ ഉയർന്നിരുന്നല്ലൊ.പ്രബോധനത്തിന്റെ നിരവധി ലക്കങ്ങളിൽ അതിനൊക്കെ മറുപടി എഴുതാൻ സ്ഥലം നീക്കിവെക്കേണ്ടി വന്നു എന്നതു തന്നെ ഈ വിമർശ്ശനങ്ങൾ സാരമായിരുന്നു എന്നു വ്യക്തമാക്കുന്നു.ഡോ.എം കെ മുനീർ തന്നെ ശക്തമായ വിമർശ്ശനങ്ങൾ ഉയർത്തിയത്‌ ജമാ-അത്തിന്‌ അവഗണിക്കാൻ കഴിഞ്ഞില്ല. പല ആരോപണങ്ങൾക്കും എതിർ ആരോപണം ഉന്നയിക്കാനേ ജമാ-അത്തിനായുള്ളൂ. ഇതാണ്‌ ലീഗിനെതിരെ ഇത്തരം വാർത്തകളും മറ്റും പടച്ചു വിടാൻ ജമാ-അത്തുകാരെ പ്രേരിപ്പിക്കുന്നത്‌ എന്നു വേണം കരുതാൻ.

മുമ്പ്‌ ലീഗിന്റെ കേന്ദ്ര കമ്മിറ്റിയിൽ പോലും ഒന്നിലേറെ വനിതകൾ ഉണ്ടായിരുന്നെന്നും സ്വാതന്ത്ര്യത്തിനുശേഷമാണ്‌ മുസ്ലിം ലീഗിൽ സ്ത്രീകളോട്‌ ഇത്ര കടുത്ത വിവേചനം ഉണ്ടാവുന്നതെന്നും മാധ്യമം പറയുന്നു.

ജിന്നയുടെ മോഡേണിസ്റ്റ്‌ ലീഗിൽ അതൊക്കെ ഉണ്ടായിരുന്നു.കടുത്ത മതവിശ്വാസികളും ജിന്നയെപോലുള്ള മതേതര ആധുനികരും ലീഗിന്റെ നേതൃത്വത്തിലുണ്ടായിരുന്നു.പരിഷ്കാരികളായ വനിതകളും ഉണ്ടായിരുന്നു.പക്ഷെ അതുകൊണ്ടൊക്കെത്തന്നെ ജമാ-അത്തും മൗദൂദിയുമൊക്കെ ലീഗിന്‌ ശക്തമായി എതിരും ആയിരുന്നല്ലോ.ലീഗുണ്ടാക്കിയ പരിഷ്കരണം ജമാ-അത്തിനുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ?

ഇന്ന് സൂന്നികളായ മുസ്ലിം സ്ത്രീകൾ ഉന്നതവിദ്യാഭ്യാസം നേടുകയും തൊഴിൽ നേടുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നത്‌ സാധാരണമായിരിക്കുന്നു. ഇതിന്‌ ജമാ-അത്താണോ കാരണക്കാർ? സർക്കാർ ജോലി പാടില്ലെന്നും തിരഞ്ഞെടുപ്പും വോട്ട്‌ ചെയ്യലുമൊക്കെ ശിർക്കാണെന്നും പറഞ്ഞു നടന്നവർക്ക്‌ ഇതിനാവില്ലല്ലോ.

ആധുനികവത്കരണവും ഇന്ത്യൻ ജനാധിപത്യവും അതിനോടൊക്കെ മുസ്ലിം ലീഗിനെപ്പോലുള്ളവർ എടുത്ത ക്രിയാത്മകവും പ്രായോഗികവുമായ നയസമീപനങ്ങളുമാണ്‌ ഈ നേട്ടങ്ങളുടെ കാരണം.

വനിതാ ജമാ-അത്തും സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കലുമൊക്കെയായി സ്ത്രീ വിമോചനം തുടങ്ങിയിട്ട്‌ വർഷം 70-നടുത്തായല്ലോ. ലീഗിന്റെ കേന്ദ്ര കമ്മിറ്റിയിൽ അന്നുതന്നെ സ്ത്രീകൾ ഉണ്ടായിരുന്നു.ഇപ്പോൾ ഇല്ലാത്തതിൽ വിമർശ്ശനം നടത്തുന്ന ജമാ-അത്തിന്റെ കേന്ദ്രശൂറായിൽ ഒറ്റ സ്ത്രീയെങ്കിലും ഉണ്ടോ? കേരള സംസ്ഥാനകമിറ്റിയിൽ ഒരു സ്ത്രീമാത്രമുണ്ട്‌.ഇത്രകാലം ഉദ്ധരിച്ചിട്ടും യോഗ്യതയുള്ളവർ ഇല്ലേ?

നമ്മെ പരിഷ്കാരത്തിന്‌ നിർബന്ധിതമാക്കുന്നത്‌ കാലത്തിന്റെ മുന്നോട്ടുള്ള ഗതിയാണ്‌.മതം പരിഷ്കരിച്ചില്ലെങ്കിലും ജനവും സമൂഹവും പരിഷ്കരിക്കപ്പെടും.സമൂഹത്തിന്റെ ഘടനതന്നെ മാറുമ്പോൾ മതത്തിന്‌ മാറാതിരിക്കാനാവില്ല.മതം കൂടുതൽ ഉദാരവും വൈവിധ്യങ്ങൾ അനുവദിക്കുന്നതും ആകണം. ഇസ്ലാം അങ്ങനെ ആയിരുന്നു ചരിത്രത്തിൽ

ഹജ്ജിലും സോളിഡാരിറ്റിയുടെയും എസ്‌ ഐ ഒവിന്റെയും സമ്മേളനങ്ങളിലും സമരങ്ങളിലും ആണും പെണ്ണും ഇടകലരുന്നു.എന്നാൽ പള്ളിയിൽ മാത്രം കാണാമറയത്ത്‌!.സമ്മേളനവും സമരവുമൊക്കെ ഇബാദത്താണല്ലോ ജമാ-അത്തുകാർക്ക്‌.പള്ളിയിലെ ഇബാദത്തിനും പ്രവാചകന്റെ കാലത്ത്‌ സ്ത്രീകൾ പുരുഷന്മാരുടെ പിറകിലായിരുന്നു നിന്നിരുന്നത്‌.പ്രവാചകന്റെ അത്രപോലും പുരോഗമനം ഇല്ലാത്തവരാണോ ജമാ-അത്തുകാർ.പ്രവാചകന്റെ മാതൃക പിന്തുടരുന്നതല്ലേ ഉത്തമം?

സ്ത്രീകൾക്ക്‌ ഭരണ ചുമതലകൾ നൽകുന്നതിനെപ്പറ്റി ജമാ-അത്തിന്റെ സുവ്യക്തമായ നിലപാടെന്താണ്‌? സ്ത്രീകൾ നമസ്കാരത്തിനു പുരുഷന്മാർക്ക്‌ നേതൃത്വം നൽകുന്നതിനെ ജമാ-അത്ത്‌ എങ്ങനെ കാണുന്നു.ആമിനാ വദൂദിനെപ്പറ്റി എന്താണ്‌ അഭിപ്രായം?

സ്ത്രീകൾ മുഖം കൂടി മറക്കുന്നതാണ്‌ കൂടുതൽ ഉത്തമം എന്നു കരുതുന്നവരുടെ കൂട്ടത്തിലല്ലേ ജമാ-അത്തും?.വീടാണ്‌ സ്ത്രീകൾക്ക്‌ കൂടുതൽ ഉത്തമമെന്നു തന്നെയല്ലേ ജമാ-അത്തിന്റെയും അഭിപ്രായം?പിന്നെന്തിനീ കുത്തിത്തിരുപ്പ്‌? സംഘടനാവൽക്കരിക്കപ്പെട്ട മതത്തിൽ നിന്ന് ഇതും ഇതിനപ്പുറവും ഉണ്ടാകും.

സംഘടനാവത്കരിക്കപ്പെട്ട ഈമാൻ

ഈമാൻ (വിശ്വാസം)സംഘടനാബദ്ധമാകുമ്പോൾ അതിൽ ഇഖ്‌-ലാസ്‌ (ആത്മാർത്ഥത) കുറയും.കാപട്യം കൂടും. പ്രകടനപരത അതിന്റെ മുഖമുദ്രയാകും. മത്സരബുദ്ധിയോടെ പള്ളിയിൽ നടക്കുന്ന പ്രാർത്ഥനകൾ പോലും മൈക്കിലൂടെ എതിരാളികളെ കേൾപ്പിച്ചുകൊണ്ടിരിക്കും.സദഖ കൊടുക്കുന്നത്‌ മറുകൈ പോലും അറിയരുതെന്ന് പ്രവാചകൻ. ആളുകളെ കാണിക്കാൻ ചെയ്യുന്ന സൽപ്രവൃത്തിക്കൊന്നും ദൈവത്തിന്റെ പക്കൽ നിന്ന് പ്രതിഫലമുണ്ടാകുയില്ലെന്ന് പ്രമാണം.എന്നാൽ ദാനധർമ്മങ്ങൾ നോട്ടിസടിച്ചും പത്രത്തിൽ ഫോട്ടോ സഹിതം കൊടുത്തും നിർവ്വഹിക്കപ്പെടുന്നതിനു കാരണം ആരാധനകളുടെയും പുണ്യകർമ്മങ്ങളുടെയും സംഘടനാവത്കരണമാണ്‌.

2009, ഓഗസ്റ്റ് 5, ബുധനാഴ്‌ച

മാധവിക്കുട്ടിയും ജമാ-അത്തെ ഇസ്ലാമിയും

അന്തരിച്ച പ്രശസ്ത സാഹിത്യകാരി കമലാസുരയ്യയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവന്നു തിരുവനന്തപുരത്തെ പാളയം പള്ളിയിൽ കബറടക്കാൻ ചുക്കാൻ പിടിച്ചതിന്റെയും അതു വലിയ ഒരു സംഭവമാക്കാൻ കഴിഞ്ഞതിന്റെയും പേരിൽ ആഹ്ലാദം കൊള്ളുന്നവരാണല്ലോ ജമാ-അത്തുകാർ.വരും തലമുറകൾക്കു മുമ്പിൽ ലോകപ്രശസ്തയായ സാഹിത്യകാരിയുടെ മതം മാറ്റവും അവരുടെ കാഴ്ചപ്പാടുകളും ജമാ-അത്തിനോട്‌ അനുഭാവമുള്ള തരത്തിലായിരുന്നു എന്ന് വരുത്തി തീർക്കാനുള്ള ഒരൊന്നാന്തരം സാഹചര്യം അവർ ഉപയോഗിച്ചു എന്നു കരുതാം. ഏതായാലും മരിക്കും വരെ അവരുടെ മത വിശ്വാസം എത്തരത്തിലുള്ളതായിരുന്നുവെന്ന് ജമാ-അത്തിനെപ്പോലുള്ളവർ കഴിയുന്നതും മറച്ചു പിടിക്കാനാണു ശ്രമിച്ചത്‌.

കമലാസുരയ്യയുടെ ഇസ്ലാമിലേക്കുള്ള മതം മാറ്റത്തിൽ ആഹ്ലാദം കൊണ്ടവരുടെ ആവേശമൊക്കെ ക്രമേണ കെട്ടടങ്ങുന്നതാണു നാം കണ്ടത്‌.ആദ്യമൊക്കെ അവരെ പല പരിപാടികൾക്കും ക്ഷണിച്ചവർ പിന്നീട്‌ ക്ഷണിക്കാതായി. കമലാസുരയ്യ മതം മാറിയിട്ടും പഴയ മാധവിക്കുട്ടി തന്നെയാണെന്നതായിരുന്നു കാരണം.അവർ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നത്‌ തുടർന്നു.അത്‌ ഔദ്യോഗിക ഇസ്ലാമിനു എതിരാണോ അല്ലയോ എന്നൊന്നും അവർ ഗൗനിച്ചതേയില്ല.ഇവർക്ക്‌ വട്ടാണെന്ന് മുസ്ലിം മതവിശ്വാസികൾ തന്നെ പറയാൻ തുടങ്ങി.വായിൽ തോന്നിയതൊക്കെ വ്ലിച്ചു പറയുന്ന സ്വഭാവം അവർ നിർത്താത്തതിൽ പലർക്കും അമർഷമുണ്ടായിരുന്നു എന്നതാണു സത്യം.

ഒരു ഇസ്ലാമിക സംഘടനയും മാധവിക്കുട്ടിയേ തങ്ങളുടേതാക്കാൻ പിന്നെ ശ്രമിച്ചില്ല.അതു പൊല്ലാപ്പാകുകയേ ഉള്ളൂ എന്നവർക്കറിയാം.അവരെ 'യതാർത്ഥ' ഇസ്ലാമാക്കാനും ആർക്കും അവസാനം വരെ കഴിഞ്ഞിട്ടില്ല.അതായിരുന്നു മാധവിക്കുട്ടി.ഇവരൊന്നും പഠിപ്പിച്ച്‌ കൊടുത്ത ഇസ്ലാം പഠിച്ചല്ല മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ചതെന്ന് പിന്നീടുള്ള അവരുടെ വിളിച്ചു പറയലുകളിനിന്ന് എല്ലാവർക്കും മനസ്സിലായി.

അതുകൊണ്ടുതന്നെയാണു സൃഗാലബുദ്ധിയുള്ള ജമാ-അത്തെ ഇസ്ലാമി മരണത്തിനു ശേഷം അവരെ സ്വന്തമാക്കാനുള്ള കരുനീക്കം നടത്തിയത്‌.ജമാ-അത്തെ ഇസ്ലാമിയുടെ പരമ്പരാഗത ഇസ്ലാമിന്റെ ചതുരവട്ടത്തിനകത്ത്‌ നിൽക്കാൻ മാധവിക്കുട്ടിയെ കിട്ടില്ല എന്നവർക്കറിയാം.അതിനു ശ്രമിച്ചാൽ തലവേദന തീർത്താൽ തീരില്ല എന്നുമവർ മനസ്സിലാക്കിയിട്ടുണ്ടാകും.

മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതിനു ശേഷം നടത്തിയ അഭിമുഖ സംഭാഷണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും സമാഹരിച്ചു പ്രത്യേകം പ്രസിദ്ധീകരിക്കേണ്ടതുണ്ട്‌. ഇത്‌ മതേതരവാദികൾ ഏറ്റെടുക്കും എന്നു കരുതട്ടെ. ഇല്ലെങ്കിൽ ജമാ-അത്തിനെ പോലുള്ളവർ മാധവിക്കുട്ടിയെ നാളെ പുതിയ വ്യാഖ്യാനങ്ങൾക്കു വിധേയമാക്കും.അതിനുള്ള ശ്രമത്തിന്റെ തുടക്കമായി വേണം ടി മുഹമ്മദ്‌ വേളത്തിന്റെ 'കമലാ സുരയ്യ ഒടുവിൽ പറഞ്ഞത്‌' എന്ന ലേഖനത്തെ കണക്കാക്കാൻ (വാരാദ്യമാധ്യമം-09ജൂലൈ12).

മാധവിക്കുട്ടിക്കുണ്ടായിരുന്നത്‌ യഥാർത്ഥ ഇസ്ലാമിക വിശ്വാസമായിരുന്നില്ലെങ്കിൽ അതു തുറന്നു പറയുന്നതല്ലേ സത്യസന്ധത. ഇല്ലാത്തത്‌ ഉണ്ടെന്ന് പറഞ്ഞിട്ട്‌ ഇസ്ലാമിനു എന്തു നേട്ടം? ദോഷമല്ലേ ഉണ്ടാക്കുകയുള്ളൂ.മാധവിക്കുട്ടിയുടെ വിളിച്ചുപറയലുകളെ ശ്രീ മുഹമ്മദ്‌ ബുദ്ധി പൂർവ്വം മറച്ചു വെക്കുന്നു. എന്നിട്ട്‌ മതേതര സമൂഹം അവരുടെ മതം മാറ്റത്തെ പ്രാധാന്യം കുറച്ചു കണ്ടു എന്നു കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

മതം മാറുന്നത്‌ മാത്രമല്ല ജനാധിപത്യം. ഇഷ്ടമുള്ള ഏത്‌ ആശയവും സ്വീകരിക്കുന്നതിനേ ജനാധിപത്യമായി അംഗീകരിക്കണം.തങ്ങൾ മതം മാറ്റുന്നവരെ മാധവിക്കുട്ടിയുടെ മറവിൽ സുരക്ഷിതരാക്കുക എന്ന ഗൂഢോദ്ദേശ്യം മാത്രമേ മുഹമ്മദ്‌ വേളത്തിനുള്ളൂ എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട.

അപൂർവ്വവ്യക്തിത്വം

കമലാസുരയ്യ അപൂർവ്വ വ്യക്തിത്വത്തിന്നുടമയായിരുന്നു.എഴുത്തിലും പറച്ചിലിലും പ്രവർത്തനത്തിലും കാഴ്ചവെച്ച അപൂർവ്വതയും അപവാദവും മരണത്തിലും അവർ കാഴ്ചവെച്ചു.അവരുടെ കബറടക്ക ചടങ്ങ്‌ കേരളത്തിനു ഒരു പുതിയ അനുഭവമായിരുന്നു.ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ആണും പെണ്ണും ഒന്നിച്ചു മയ്യിത്ത്‌ നമസ്കരിക്കുകയും കബറിടത്തിൽ മൂന്നു പിടി മണ്ണു വാരിയിടുകയും ചെയ്യുന്ന കാഴ്ച സാംസ്കാരിക കേരളത്തിനു ഒരു നവ്യാനുഭവമായിരുന്നു.അതിനു സാഹചര്യം ഉണ്ടാക്കിയ ജമാ-അത്ത്‌ അഭിനന്ദനമർഹിക്കുന്നുണ്ട്‌.

എന്നാൽ ജമാ-അത്തെ ഇസ്ലാമി ചില ചോദ്യങ്ങൾക്കുത്തരം പറയേണ്ടതുമുണ്ട്‌.

ജമാ-അത്ത്‌ ഉത്തരം പറയുമോ?

1- ഒരു മുസ്ലിം സമുദായാംഗം മറ്റു മതം സ്വികരിച്ചു മരിച്ചാൽ മുസ്ലിംകൾ മാധവിക്കുട്ടിയുടെ കുടുംബം ചെയ്തതു പോലെ വിശാലത കാട്ടുമോ എന്ന് മുഹമ്മദ്‌ വേളം ചോദിക്കുന്നുണ്ടല്ലോ.അത്രത്തോളം വിശാലത കാണിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാടിനെ അഭിനന്ദിക്കുന്നു.
പക്ഷെ ചോദ്യം അവിടെ നിർത്തരുത്‌. അങ്ങനെയാണെങ്കിൽ മതം ഉപേക്ഷിക്കുന്നവനും ഈ പരിഗണന കിട്ടേണ്ടതല്ലേ. അത്‌ ജനാധിപത്യത്തിൽ പെടില്ലേ?

2-കമലാസുരയ്യയുടെ മകൻ ജയസൂര്യയുടെ വസതിയിലും മുംബൈയിലെ കേരളഹൗസിലും ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നു എന്ന് പറയപ്പെടുന്നു.ഇതു ശരിയാണെങ്കിൽ അത്‌ ഇസ്ലാം അനുവദിക്കുന്നുണ്ടോ? മതം മാറിയ ഒരു സാധാരണക്കാരൻ മരിച്ചാൽ അയാളുടെ ബന്ധുക്കൾക്കും ജമാ-അത്തെ ഇസ്ലാമി അവരുടെ മതാചാരം കൂടി നടത്താൻ അനുമതി നൽകുമോ?

3-മാധവിക്കുട്ടിയുടെ മയ്യിത്ത്‌ നമസ്കാരം ആണും പെണ്ണൂം (അതും ഔറത്ത്‌ മറക്കാത്ത അവിശ്വാസിനികൾ) ഒന്നിച്ച്‌ ഇടകലർന്നു നിന്നാണു നടത്തിയത്‌. ഇത്‌ ഒരു സാധാരണ മുസ്ലിം സ്ത്രീ/പുരുഷൻ മരിച്ചാലും ജമാ-അത്ത്‌ അനുവദിക്കുമോ? മുസ്ലിം സ്തീകളെയും ഇങ്ങനെ ആണുങ്ങൾക്കൊപ്പം നിന്ന് നിസ്കരിക്കുവാൻ അനുവദിക്കുമോ?


4-മുസ്ലിം സ്ത്രീയുടെ മയ്യിത്ത്‌ അന്യപുരുഷന്മാർക്ക്‌ കണാനുള്ള അനുവാദം നൽകുമോ?

5-മുസ്ലിം സമുദായത്തിൽ ജനിച്ചു വളർന്ന ഒരു മഹതിയുടെ കബറടക്കം ഇതുപോലെ ഗംഭീരമായും വിശാലമായും നടത്താൻ അനുവദിക്കുമോ?


6-മുസ്ലിംകളല്ലാത്ത കമലാസുരയ്യയുടെ ബന്ധുക്കളും അവരെ സ്നേഹിക്കുന്നവരും മുസ്ലിം മതാചാരമായ മയ്യിത്ത്‌ നമസ്കാരവും മൂന്നു പിടി മണ്ണിടലുമൊക്കെ നടത്തിയതു കണ്ട്‌ കോരിത്തരിച്ചിരിക്കുമല്ലോ ജമാ-അത്തുകാർ.ഒന്നു ചോദിച്ചോട്ടെ.തിരിച്ചായിരുന്നെങ്കിൽ ജമാ-അത്തുകാർ ഒരു സമൂഹ സൗഹൃദ കൂട്ടത്തിൽ ചേരൽ എന്ന നിലയിലെങ്കിലും മറ്റുള്ളവരുടെ ആചാരങ്ങൾ വല്ലതും ചെയ്യാൻ തയ്യാറാകുമോ?നിലവിളക്കു കൊളുത്തലും പൊട്ടു തൊടലും മുസ്ലിംകൾക്ക്‌ നിഷിദ്ധമാണോ അല്ലയോ?

അവസാനം ഒരു ചോദ്യം കൂടി.മാങ്കോസ്റ്റിൻ മരത്തിന്റെ ചുവട്ടിൽ മറവു ചെയ്യണമെന്ന ബഷീറിന്റെ ആഗ്രഹം നടക്കാതെ പോയതെന്തുകൊണ്ടാണ്‌? പള്ളികബറിസ്ഥാനിൽ തന്നെ മറവു ചെയ്യണമെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മേൽ സമ്മർദ്ദം ചെലുത്തിയതിന്റെ പിന്നിൽ ആരാണ്‌?അന്ന് ജമാ-അത്തിന്റെ നിലപാടെന്തായിരുന്നു? ഇപ്പോൾ ബഷീറിന്റെ ആഗ്രഹം നടക്കാതെ പോയതിനെക്കുറിച്ചു ജമാ-അത്തെ ഇസ്ലാമി എന്തു പറയുന്നു?അറിഞ്ഞാൽ കൊള്ളാമായിരുന്നു.

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ജമാ-അത്തിന്റെ മധ്യവർഗ്ഗകാപട്യങ്ങൾ

ആദർശ്ശവാദം,പരിശുദ്ധിവാദം,വ്യത്യസ്തതാവാദം എന്നൊക്കെ പറയാവുന്ന ഒരു പ്രതീതിയിലൂടെ മധ്യവർഗ്ഗങ്ങളിൽ ഒരു വിഭാഗത്തെ ആകർഷിക്കുന്ന തരത്തിൽ ആസൂത്രിതമായി പ്രവർത്തനങ്ങൾ ആവിഷ്കരിച്ച്‌ പ്രവർത്തിക്കുന്ന സംഘടനയാണ്‌ ജമാ-അത്തെ ഇസ്ലാമിയും അതിന്റെ വിദ്യാർത്ഥി,യുവജനസംഘടനകളും.മുസ്ലിം കൾക്കിടയിൽ തികച്ചും മധ്യവർഗ്ഗാധിഷ്ഠിതമായ ഒരു സംഘടനയുണ്ടെങ്കിൽ അത്‌ ജമാ-അത്ത്‌ മാത്രമായിരിക്കും.സാമ്പ്രദായിക മാർക്ക്സിസ്റ്റുകാരുടെ ഭാഷയിൽ പറഞ്ഞാൽ ജമാ-അത്തുകാർ പെറ്റി ബൂർഷ്വാ ആദർശ്ശവാദികളാണെന്നു പറയാം.

തേച്ചുമിനുക്കിയ വാക്കുകളും അക്കാദമികരംഗത്ത്‌ ഏറെക്കാലമായി ഉപയോഗിച്ചു പഴകിയതെങ്കിലും മധ്യവർഗ്ഗപുതുതലമുറക്കും സമാന്യജനങ്ങൾക്കും ഇപ്പോഴും അപരിചിതമായ പല പദാവലികളും പ്രചാരണ രംഗത്ത്‌ ഉപയോഗിക്കുന്നത്‌ എസ്‌ ഐ ഒ വിന്റെയും സോളിഡാരിറ്റിയുടെയും ഒരു സ്ഥിരം ് ശൈലിയാണ്‌.ഒരു കാലത്ത്‌ ശാസ്ത്ര സാഹിത്യപരിഷത്തുകാരും നക്സലൈറ്റ്‌ സാംസ്കാരിക യുവജന സംഘടനകളും ഉയർത്തിയ മുദ്രാവാക്യങ്ങളും വിഷയങ്ങളും പ്രവർത്തന ശൈലികകളും ഏറ്റെടുത്ത്‌ ഒരു നവസാമൂഹികസംഘടനയുടെ വേഷം ആടാനാണവർ ശ്രമിക്കുന്നത്‌.

എന്നിട്ടും പലനിലപാടുകളും ആദ്യമായി പറഞ്ഞവർ തങ്ങളാണെന്ന എട്ടുകാലിമമ്മൂഞ്ഞിന്റെ അവകാശവാദം അവർ നടത്താറുണ്ട്‌.സുന്നികളോ എസ്‌ എസ്‌ എഫുകാരോ വല്ല നൂതനപരിപാടികളും ആവിഷ്കരിച്ചാൽ അവരൊക്കെ തങ്ങളെ അനുകരിക്കുകയാണെന്ന പരിഹാസഭാവമാണ്‌ ജമാത്തുകാർക്ക്‌.എന്നാൽ തങ്ങളും മറ്റുള്ളവരെ അനുകരിക്കുകയാണെന്നകാര്യം സമാന്യജനങ്ങളിൽനിന്നവർ മറച്ചുവെക്കുന്നു.

അഴകൊഴമ്പൻ നിലപാടുകൾ

വിദ്യാഭ്യാസരംഗത്ത്‌ വാചകഭംഗിക്കപ്പുറം വല്ല അടിസ്ഥാന നിലപാടും ഇവർക്കുണ്ടോ? എസ്‌ യു സി ഐക്കാരെയും നക്സലൈറ്റുകളെയും പോലെ തൊട്ടതിന്റെ പിന്നിലൊക്കെ സാമ്രാജ്യത്വത്തെയും ആഗോളവൽക്കരണത്തെയും കാണുന്നവരാണ്‌ എസ്‌ ഐ ഒക്കാർ.എന്നാൽ തങ്ങൾക്ക്‌ സൗകര്യമായതും തങ്ങൾ ചെയ്തു വരുന്ന കാര്യങ്ങളുമൊക്കെ അങ്ങനെയല്ലെന്നു സമർത്ഥിക്കുകയും ചെയ്യും.

ഉദാഹരണങ്ങൾ.ഡി പി ഇ പി വന്ന 90 കളിൽ തന്നെ എസ്‌ യു സി ഐയും നക്സലൈറ്റ്‌ സംഘടനകളും അതിന്റെ പിന്നിൽ ലോകബാങ്കാണെന്ന് പറഞ്ഞിരുന്നു. അന്ന് ജമാ-അത്തുകാർക്കത്‌ കണ്ടെത്താൻ കഴിഞ്ഞില്ല. 2008-ൽ മതമില്ലാത്ത ജീവൻ' ചർച്ചാവിഷയമായപ്പോൾ അന്നവർ പറഞ്ഞ വാദങ്ങൾ എസ്‌ ഐ ഒ ക്കാരും സോളിഡാരിറ്റിക്കാരും പൊടി തട്ടിയെടുത്ത്‌ നാടുനീളെ ചർച്ച സംഘടിപ്പിക്കുകയാണു ചെയ്തത്‌.പാഠപുസ്തകത്തിന്റെ അടിസ്ഥാന സമീപനം അമേരിക്കൻ പ്രാഗ്മാറ്റിസമാണെന്നൊക്കെ താത്വിക വിമർശ്ശനം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണവർ ചെയ്തത്‌.ജ്ഞാനനിർമ്മിതിവാദം സാമ്രാജ്യത്ത ഗൂഢാലോചനയാണെന്നാണവർ പറഞ്ഞത്‌.

90-കളിൽ ഇ ടി മുഹമ്മദ്‌ ബഷീർ നടപ്പാക്കിത്തുടങ്ങിയ ആഗോളീകരണ വിദ്യാഭ്യാസത്തിന്റെ ഭാഗമായാണു സ്വകാര്യവൽക്കരണവും സ്വാശ്രയവിദ്യാഭ്യാസവും കേരളത്തിൽ നടപ്പാക്കപ്പെടുന്നത്‌.അതിനൊക്കെ എസ്‌ എഫ്‌ ഐ യും എസ്‌ യു സി ഐ യും നക്സലൈറ്റുകളും അന്നുതന്നെ എതിരായിരുന്നു.എന്നാൽ ജമാ-അത്തുകാർക്ക്‌ അവയോട്‌ അത്ര എതിർപ്പില്ല.ആഗോളീകരണത്തിന്റെ ഭാഗമായി വന്ന സ്വാശ്രയ കോളേജുകൾക്ക്‌ ജമാ-അത്ത്‌ എതിരല്ല.അവിടെയൊക്കെ നമ്മൾ വികസിത രാജ്യങ്ങളെ മാതൃകയാകണം എന്നാണ്‌ അവരുടെ വാദം.അതിൽ ആഗോളവൽക്കരണത്തിന്റെ പൊടിപോലുമില്ല കണ്ടുപൊടിക്കാൻ.ഫീസിത്തിരി കുറയണം അത്രയേ ഉള്ളു ജമാ-അത്തിന്‌.കാരുണ്യനിധികളിലൂടെ ജമാ-അത്ത്‌ വക ആഗോളീകരണത്തിനൊരു മാനുഷിക മുഖം നൽകലും കൂടിയില്ലേ ഇതിൽ?-(ദിശ,കാമ്പസിന്റെ മുഖപത്രം 2008 ആഗസ്റ്റ്‌ കാണുക).

മാനുഷികമുഖമുള്ള ആഗോളീകരണത്തിനു ജമാ-അത്ത്‌ എതിരല്ലെന്നുണ്ടോ? മറ്റവർ അതിനൊക്കെ എതിരാണ്‌.ഭാവിയിൽ സ്വാശ്രയ കോളേജുകൾ തങ്ങൾക്കും തട്ടിക്കൂട്ടാം എന്ന സ്വപ്നം ജമാ-അത്തിനുണ്ടാകും.തങ്ങൾ നടത്തിയാൽ അവയൊക്കെ കേമവും ജനകീയവുമാകുമെന്നാണ്‌ ജമാ-അത്തിന്റെ നിലപാട്‌.ജമാ-അത്തുകാർ നടത്തുന്ന നിക്ഷേപക തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവന്നു കൊണ്ടിരിക്കെ സ്വാശ്രയ മാനേജുമെന്റുകളുടെ കൊള്ളക്കെതിരെ നാവുയർത്താൻ ജമാ-അത്തുകാർക്കവകാശമുണ്ടോ?

അതുപോലെ എൻ ജി ഒ കൾക്കും വളണ്ടറി സംഘടനകൾക്കും ജമാത്തെതിരാണ്‌.ആഗോളീകരണത്തിനു മാനുഷികമുഖം നൽകലാണത്രെ അവയുടെ ലക്ഷ്യം.എന്നാൽ ഈ എൻ ജി ഒകൾ നടത്തുന്ന ജീവകാരുണ്യം അടക്കമുള്ള പ്രവർത്തനങ്ങൾ ജമാ-അത്തുകാർ നടത്തിയാൽ അത്‌ ശരിയും ജനകീയവും!

അപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സ്വാശ്രയ,സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ജിവകാരുണ്യ സ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും ഒക്കെയാണ്‌ ജമാ-അത്തിനു പ്രധാനം.അവയെ ഒന്നും നിഷേധിക്കാത്ത ആഗോളവൽക്കരണ വിരോധം മാത്രമേ അവർക്കുള്ളൂ.
വരേണ്യ വിദ്യാഭ്യാസത്തോട്‌ ജമാ-അത്തിനു എതിർപ്പില്ലെന്നർത്ഥം.പാവങ്ങളോട്‌ ഇത്തിരി കാരുണ്യം കാണിക്കണം.കാരുണ്യപ്രവർത്തനങ്ങളിലൂടെ ബഹുഭൂരിപക്ഷം സാധാരണക്കാരെയും എന്നും ആശ്രിതരായി നിലനിർത്തണം.അതെ, വരേണ്യരുടെയും സ്ഥാപനമതത്തിന്റെയും ചക്കാത്തിൽ കഴിയേണ്ടവരാാണു ബഹുഭൂരിഭാഗം സാധാരണക്കാരും എന്നു തന്നെയാണു അന്തിമ വിശകലനത്തിൽ ജമാ-അത്തും വിശ്വസിക്കുന്നത്‌.

പല സംഘടനകളുടെയും നിലപപാടുകൾ കടമെടുത്ത്‌ ഭംഗിയുള്ള വാക്കുകൾകൊണ്ട്‌ കൂട്ടിക്കുഴച്ച്‌ അവയെ പുതുതെന്നോണം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുക.എന്നിട്ടുകേമന്മാരെന്നു നടിക്കുക. എന്നാൽ ഈ നിലപാടുകൾ തമ്മിൽ ഉള്ള വൈരുധ്യങ്ങളും പൊരുത്തക്കേടുകളും കണ്ടില്ലെന്നു നടിക്കുക.ഇതാണു ജമാ-അത്തിന്റെ സ്വഭാവം.

യഥാർത്ഥത്തിൽ ഇസ്ലാമിസ്റ്റുകൾ ആഗോളീകരണത്തിനു എതിരാണോ? ആണെങ്കിൽ അവരുടെ പക്കൽ അതിനെതിരെ വസ്തുനിഷ്ഠമായ ഒരു ബദലുണ്ടോ തുടങ്ങിയ കാര്യങ്ങൾ പിന്നീട്‌.